
ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. പഞ്ചാബ് പരാജയപ്പെട്ടത് ഒരു ക്രിക്കറ്റ് മത്സരത്തിലാണെന്നും യുദ്ധത്തിലൊന്നുമല്ലെന്നുമാണ് അയ്യരിന്റെ വാക്കുകൾ. 'ടീമിന് ഇതൊരു മോശം ദിവസമല്ല, എങ്കിലും പരാജയകാരണം പഠിക്കണം. ബാറ്റിങ്ങിൽ പഞ്ചാബിന് ഒരുപാട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അത് എന്തുകൊണ്ടാണെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്', മത്സരശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചു.
'സത്യം പറഞ്ഞാൽ എന്റെ തീരുമാനങ്ങളിൽ എനിക്ക് സംശമില്ല. മത്സരത്തിന് മുമ്പുള്ള പഞ്ചാബ് കിങ്സിന്റെ പദ്ധതികളെല്ലാം കൃത്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാൽ മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല,' ശ്രേയസ് കൂട്ടിച്ചേർത്തു.
'ഒരിക്കലും പഞ്ചാബിന്റെ ബൗളർമാരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം പ്രതിരോധിക്കാൻ മികച്ചൊരു സ്കോർ ഇല്ലായിരുന്നു. ബാറ്റിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട പിച്ചിലായിരുന്നു ഈ മത്സരം നടന്നത്. മുമ്പ് ഈ സ്റ്റേഡിയത്തിൽ മത്സരം നടന്നപ്പോഴൊക്കെ ബൗളർമാർക്ക് അനുകൂലമായി ബൗൺസ് ഉണ്ടായിരുന്നു,' ശ്രേയസ് ചൂണ്ടിക്കാട്ടി.
'തോൽവിക്ക് പ്രത്യേകം കാരണങ്ങൾ പറയാൻ കഴിയില്ല. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിയണം. മികച്ച സ്കോർ കണ്ടെത്തണം,' ശ്രേയസ് വ്യക്തമാക്കി.
ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബ് റോയൽ ചലഞ്ചേഴ്സിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറിൽ 101 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10 ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്ഷ്യത്തിലെത്തി.
Content Highlights: Shreyas Iyer confident of a comeback despite the qualifier one defeat