
ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കുറിച്ചത് ചരിത്ര നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറിൽ 101 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10 ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലക്ഷ്യത്തിലെത്തി. ഐപിഎൽ പ്ലേ ഓഫിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയേറിയ വിജയമാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിൽ 10.3 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഇതാണ് ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഈ റെക്കോർഡാണ് റോയൽ ചലഞ്ചേഴ്സ് തിരുത്തിയെഴുതിയത്.
നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയച്ചു. കനത്ത ബാറ്റിങ് തകർച്ചയെ നേരിട്ട പഞ്ചാബ് നിരയിൽ 26 റൺസെടുത്ത മാർകസ് സ്റ്റോയിനിസ് ആണ് ടോപ് സ്കോറർ. അസമത്തുള്ള ഒമർസായിയും പ്രഭ്സിമ്രാൻ സിങ്ങും 18 റൺസ് വീതമെടുത്തു. മറ്റാർക്കും പഞ്ചാബ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല. റോയൽ ചലഞ്ചേഴ്സിനായി ജോഷ് ഹേസൽവുഡും സുയാഷ് ശർമയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 27 പന്തിൽ പുറത്താകാതെ 56 റൺസുമായി ഫിൽ സോൾട്ട് ആർസിബിയുടെ ജയം അനായാസമാക്കി. വിരാട് കോഹ്‍ലി 12 റൺസും മായങ്ക് അഗർവാൾ 19 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ രജത് പാട്ടിദാറും പുറത്താകാതെ 15 റൺസ് സംഭാവന ചെയ്തു. എട്ട് വിക്കറ്റിനായിരുന്നു ആർസിബി വിജയം.
Content Highlights: Biggest victory margin while chasing in IPL playoffs