'ധോണിയെയും കോഹ്ലിയെയും അന്ന് എന്തുകൊണ്ട് വിലക്കിയില്ല'; ദിഗ്‌വേഷിനെ വെറുതെ വിടാമായിരുന്നെന്ന് സെവാഗ്‌

അഭിഷേക് ശര്‍മയുമായി ഗ്രൗണ്ടില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ദിഗ്‌വേഷിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവ സ്പിന്നര്‍ ദിഗ്‌വേഷ് രാതിക്കെതിരെ നടപടി സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുന്‍താരം വീരേന്ദര്‍ സെവാഗ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ അഭിഷേക് ശര്‍മയുമായി ഗ്രൗണ്ടില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ദിഗ്‌വേഷിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. അഭിഷേകിന് പിഴയും ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു.

ദിഗ്‌വേഷിന്റെ വിലക്ക് കടുത്തതാണെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. മുന്‍പ് മത്സരത്തിനിടെ നിയമവിരുദ്ധമായി ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറിയ ധോണിയെയും അംപയര്‍മാരോട് തര്‍ക്കിച്ചിട്ടുള്ള കോഹ്‌ലിയെയും വിലക്കിയിട്ടില്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ക്രിക്ക്ബസ്സിനോട് സംസാരിക്കവേയായിരുന്നു താരത്തിന്‍റെ പ്രതികരണം.

'ആ വിലക്ക് അല്‍പ്പം കടുത്തുപോയി. ആ പയ്യന്‍ ആദ്യമായാണ് ഐപിഎല്‍ കളിക്കുന്നത്. ഒരിക്കല്‍ എം എസ് ധോണി ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകയറിയിരുന്നു. അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നില്ല. വിരാട് കോഹ്‌ലി അമ്പയര്‍മാരോട് കയര്‍ത്തുസംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് ദിഗ്‌വേഷ് രാതിയെയും വെറുതെ വിടാമായിരുന്നു. അദ്ദേഹം ഒരു യുവകളിക്കാരനാണ്', സെവാഗ് പറഞ്ഞു.

2019 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിനിടെയാണ് ധോണി ഗ്രൗണ്ടിലെത്തി അമ്പയറോട് തര്‍ക്കിച്ചത്. നോബോള്‍ സംബന്ധിച്ച വിഷയത്തില്‍ ധോണി ഗ്രൗണ്ടിലേക്കിറങ്ങിവന്നത് വിവാദമായിരുന്നു. അന്ന് മാച്ച് ഫീയുടെ 50 ശതമാനം പിഴയാണ് ധോണിക്ക് വിധിച്ചത്. വിരാട് കോഹ്‌ലി നിരവധി തവണ അമ്പയര്‍മാരുമായി തര്‍ക്കിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും കോഹ്‌ലിയെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ല.

Content Highlights: Virender Sehwag Defends Digvesh Rathi; Reminds Fans Of MS Dhoni and Virat Kohli's On Field Offences

dot image
To advertise here,contact us
dot image