കടുത്ത ചൂടിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തളർന്നു; ഫീൽഡിൽ പകരക്കാരനായി പരിശീലകന്റെ മിന്നും പ്രകടനം

നേരത്തെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പാക്കിയിരുന്നു.

dot image

അയർലൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിൽ ഇന്നലെ അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. അബു ദാബിയിലെ കടുത്ത ചൂടിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഫീൽഡ് ചെയ്യാനാവാതെ തളർന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ ടീമിന്റെ ബാറ്റിങ് കോച്ചും മുൻ താരവുമായ ജെപി ഡുമിനി ഫീൽഡിലേക്കിറങ്ങി ഡൈവ് ചെയ്യുന്ന ദൃശ്യങ്ങളാണത്. 2019 ൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഇന്നിങ്സിന്റെ അവസാന ഓവറുകയിൽ നടത്തിയ പ്രകടനവും ഡൈവിങ്ങും ഇതിനോടകം വൈറലായി. ദക്ഷിണാഫ്രിക്കയ്ക്കായി 300 ലധികം അന്താരാഷ്ട്രമത്സരങ്ങൾ കളിച്ച താരത്തിന്റെ പഴയ പ്രകടനം ഓർമപ്പെടുത്തുന്നതായിരുന്നു ഫീൽഡിലെ അദ്ദേഹത്തിന്റെ സാന്നിധ്യമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

കൈമുട്ടിന് പരിക്കേറ്റതിനാൽ ടെംബ ബാവുമയ്ക്ക് കളിയിൽ നിന്ന് പിന്മാറേണ്ടി വന്നതും കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടോണി ഡി സോർസി പുറത്താകുകയും വ്യക്തിപരമായ കാരണങ്ങളാൽ വിയാൻ മൾഡർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് ദക്ഷിണാഫ്രിക്കൻ ടീമിൽ പ്രതിസന്ധി ഉടലെടുത്തത്.

അതേ സമയം കടുത്ത ചൂട് കാലാവസ്ഥയിൽ നടന്ന മത്സരത്തിൽ മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ അയർലൻഡ് 69 റൺസിന്റെ വിജയം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അയർലൻഡിന്റെ ആദ്യ ഏകദിന വിജയം കൂടിയാണിത്. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് 284 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 46 ഓവറിൽ 215ൽ അവസാനിച്ചു. 92 പന്തിൽ 88 റൺസുമായി ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ്, 48 പന്തിൽ 60 റൺസ് നേടി ഹാരി ടെക്ടർ, 45 റൺസ് നേടി ആൻഡി ബാൽബിർണി, 34 റൺസ് നേടി കർട്ടിസ് കാംഫർ എന്നിവരാണ് അയർലൻഡിന് ചരിത്ര വിജയം സമ്മാനിച്ചത്. 91 റൺസ് നേടിയ ജേസൺ സ്മിത്ത് മാത്രമാണ് പ്രോട്ടിയാസ് നിരയിൽ തിളങ്ങിയത്. നേരത്തെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പാക്കിയിരുന്നു.

Content Highlights: JP Duminy rewinds clock while fielding as substitute for South Africa.

dot image
To advertise here,contact us
dot image