
അയർലൻഡിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ 174 റൺസിന്റെ വമ്പൻ ജയത്തോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര വിജയം നേടിയത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റിന് 343 റൺസെടുക്കാൻ പ്രോട്ടീസ് സംഘത്തിന് സാധിച്ചു. ഐറിഷ് പടയുടെ മറുപടി 30.3 ഓവറിൽ 169 റൺസിൽ അവസാനിച്ചു.
ട്രിസ്റ്റൺ സ്റ്റബ്സിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തിയത്. 81 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 112 റൺസ് നേടിയ സ്റ്റബ്സ് പുറത്താകാതെ നിന്നു. കൈൽ വെറെയ്‌നെ അർധ സെഞ്ച്വറി നേടി സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. 64 പന്തിൽ 67 റൺസാണ് വെറെയ്നെയുടെ സമ്പാദ്യം. റിക്ലത്തോൺ 40, ബാവുമ 35 (റിട്ടയർഡ് ഹർട്ട്), റാസി വാൻഡർ ഡസൻ 35 എന്നിങ്ങനെയും റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഒരിക്കൽപോലും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 11-ാമനായി ക്രീസിലെത്തിയ ക്രെയ്ഗ് യങ് നേടിയ 29 റൺസാണ് ഐറിഷ് നിരയിലെ ഉയർന്ന സ്കോർ. 10-ാം വിക്കറ്റിൽ ക്രെയ്ഗ് യങ്ങും ഗ്രഹാം ഹ്യൂമും 52 റൺസ് കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലിസാർഡ് വില്യംസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: South Africa clinched the ODI series against Ireland