അടിച്ചുമിന്നി അഡയർ ബ്രദേഴ്സ്; രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി, അയർലന്‍ഡിന് ചരിത്രവിജയം

അയര്‍ലന്‍ഡിന്റെ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചു

dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അയര്‍ലന്‍ഡിന് വിജയം. പത്ത് റണ്‍സിനാണ് ഐറിഷ് പട വിജയം സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ അയര്‍ലന്‍ഡ് വിജയിക്കുന്നത്.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് നേടാനായത്. അയര്‍ലന്‍ഡിന്റെ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.

അയര്‍ലന്‍ഡിന്റെ വിജയത്തില്‍ അഡയര്‍ സഹോദരന്മാരായ റോസ് അഡയറും മാര്‍ക്ക് അഡയറും നിര്‍ണായക പ്രകടനം കാഴ്ച വെച്ചു. അയര്‍ലന്‍ഡിന് വേണ്ടി റോസ് അഡയര്‍ സെഞ്ച്വറി നേടി ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ മാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തകര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 195 റണ്‍സ് നേടി. റോസ് അഡയറുടെ സെഞ്ച്വറിയാണ് ഐറിഷ് പടയ്ക്ക് കരുത്തായത്. 58 പന്തില്‍ ഒന്‍പത് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് റോസ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ് അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി. 31 പന്തില്‍ ഒരു സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 52 റണ്‍സാണ് ഐറിഷ് ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാന്‍ മുള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഐറിഷ് ബൗളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. റീസെ ഹെന്‍ഡ്രിക്‌സിന്റെയും മാത്യു ബ്രീറ്റ്‌സ്‌കെയുടെയും അര്‍ദ്ധസെഞ്ച്വറികളും ദക്ഷിണാഫ്രിക്കയെ തുണച്ചില്ല. ഇരുവരും 51 റണ്‍സ് വീതമെടുത്ത് പുറത്തായി. ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ (36) മാത്രമാണ് പിന്നീട് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. അയര്‍ലന്‍ഡിന് വേണ്ടി മാര്‍ക്ക് അഡയര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗ്രഹാം ഹ്യൂം മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

dot image
To advertise here,contact us
dot image