
അഫ്ഗാനിസ്ഥാനുമായുള്ള ഏകദിന പരമ്പരയിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറാൻ ഉറച്ച് ദക്ഷിണാഫ്രിക്ക. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടിയിൽ 17.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49 റൺസെടുത്ത കർട്ടീസ് കാംഹറാണ് ഐറീഷ് നിരയിലെ ടോപ് സ്കോറർ. വിക്കറ്റ് കീപ്പർ നീൽ റോക്ക് 37 റൺസുമെടുത്തു. 21 റൺസാണ് ജോർജ് ഡോക്റെല്ലിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ പാട്രിക് ക്രൂഗർ നാല് വിക്കറ്റെടുത്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കൻ മുൻനിര വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 48 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം വിക്കറ്റ് കീപ്പർ റയാൻ റിക്ലത്തോൺ 76 റൺസെടുത്തു. 33 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം സഹഓപണർ റീസ ഹെൻഡ്രിക്സ് 51 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 136 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും രണ്ട് റൺസിനിടയിൽ പുറത്തായത് ദക്ഷിണാഫ്രിക്കൻ വിജയം ഒരൽപ്പം വൈകിച്ചു. പിന്നാലെ വന്ന മാത്യു ബ്രീത്സ്കെ പുറത്താകാതെ 14 പന്തിൽ 19, ക്യാപ്റ്റൻ എയ്ഡൻ മാക്രം പുറത്താകാതെ 12 പന്തിൽ 17 എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടി നൽകി.