കൊൽക്കത്തയുടെ വിജയം; വാങ്കഡെയിൽ അവസാനിച്ചത് 12 വർഷത്തെ മുംബൈ ആധിപത്യം

രോഹിത് ശർമ്മ നായകനായ ശേഷം എല്ലാത്തവണയും മുംബൈയ്ക്കായിരുന്നു ജയം.

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം പതിപ്പ് നടക്കുന്ന സമയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും തമ്മിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ കൊൽക്കത്ത വിജയിച്ചു. പക്ഷേ കാത്തിരുന്നത് മറ്റൊരു തിരിച്ചടിയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള തകർക്കമായിരുന്നു കാരണം.

മദ്യപിച്ചെത്തിയ ഷാരൂഖ് അപമര്യാദയായി പെരുമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തന്നെയും തന്റെ മക്കളെയും ഉദ്യോഗസ്ഥർ അപമാനിച്ചെന്നായിരുന്നു ഷാരൂഖിന്റെ വിശദീകരണം. അതിന്റെ കാരണം തന്റെ മതമെന്നും ഷാരൂഖ് വ്യക്തമാക്കി. മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം ബോളിവുഡ് സൂപ്പർ താരത്തിന് ക്ലീൻ ചിറ്റ് ലഭിച്ചു. എങ്കിലും പിന്നീട് ഒരിക്കലും വാങ്കഡെയിലേക്ക് വരാൻ ഷാരൂഖ് തയ്യാറായില്ല.

2012ൽ ഷാരൂഖിന്റെ സാന്നിധ്യത്തിൽ നേടിയ ജയത്തിന് ശേഷം വാങ്കഡെയിൽ ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. രോഹിത് ശർമ്മ നായകനായ ശേഷം എല്ലാത്തവണയും മുംബൈയ്ക്കായിരുന്നു ജയം. എന്നാൽ 12 വർഷത്തെ മുംബൈ ആധിപത്യം അവസാനിച്ചിരിക്കുന്നു. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിലെ അവസാന ചിരി കൊൽക്കത്തയുടേതാണ്.

ഇതാ പഴയ ഭുവി; കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഭുവനേശ്വർ കുമാർ

മത്സരത്തിൽ ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു. ഒരു ഘട്ടത്തിൽ അഞ്ചിന് 57 എന്ന് കൊൽക്കത്ത തകർന്നടിഞ്ഞു. രക്ഷകരായി വെങ്കിടേഷ് അയ്യരും മനീഷ് പാണ്ഡെയും ക്രീസിലെത്തി. മനീഷ് പാണ്ഡെ 42 റൺസുമായി ഇംപാക്ട് താരത്തിന്റെ റോൾ ഭംഗിയാക്കി. അവസാനം വരെ പൊരുതിയ വെങ്കിടേഷ് അയ്യർ 70 റൺസുമായി പുറത്തേയ്ക്ക്. കൊൽക്കത്ത 169ന് ഓൾ ഔട്ട്.

സമ്മർദ്ദങ്ങളെ മറികടക്കുന്ന ബാറ്റിംഗ് വിസ്മയം; ചെന്നൈയിൽ റുതുരാജ് സൂപ്പർ കിങ്ങ്

മറുപടി പറഞ്ഞ മുംബൈയ്ക്കും സമാന തുടക്കമാണ് ലഭിച്ചത്. 71 റൺസിനിടെ ആറ് വിക്കറ്റുകൾ വീണു. സൂര്യകുമാർ യാദവ് പ്രതീക്ഷ നൽകി. 56 റൺസുമായി സൂര്യകുമാർ വീണിടത്ത് മത്സരം മുംബൈ കൈവിട്ടു. 145 റൺസിൽ മുംബൈ ഓൾ ഔട്ടായി. വാങ്കഡെയിൽ 24 റൺസിന്റെ ആധികാരിക വിജയത്തിന്റെ ആഘോഷത്തിലാണ് ഇപ്പോൾ കൊൽക്കത്തയുടെ ആരാധകർ.

dot image
To advertise here,contact us
dot image