ബോളിവുഡ് നടി പൂനം പാണ്ഡേ സെർവിക്കൽ കാൻസറിനെതിരായ കാമ്പയിനിന്റെ ബ്രാൻഡ് അംബാസഡറാകാൻ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പൂനം പാണ്ഡേ സെർവിക്കൽ കാൻസറിനെതിരായ കേന്ദ്ര സർക്കാർ കാമ്പയിന്റെ ബ്രാൻഡ് അംബാസഡറാകുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് വിവരം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്. വിമർശനം കടുത്തതോടെ നടി തന്നെ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചെത്തിയിരുന്നു. താൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്കും അതുകാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നാണ് നടി പറഞ്ഞത്.
സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്നും എന്നാൽ അത് ഇത്തരത്തിൽ മോശമായി ബാധിക്കുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലെന്നും പൂനം പ്രതികരിച്ചു. താരത്തിനെതിരെയും അനുകൂലിച്ചും നിരവധി പേർ പ്രതികരിച്ചിരുന്നു.