
തൃഷയ്ക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് ചിരഞ്ജീവി. മൻസൂറിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും ലൈംഗിക വൈകൃതമായേ അതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃഷയ്ക്കും അത്തരം ഭയാനകമായ പരാമർശങ്ങൾക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും ഒപ്പമാണ് താനെന്നും ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.
'തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ ചില പരാമർശങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അത്തരം പരാമർശങ്ങൾ ഒരു ആർട്ടിസ്റ്റിന് മാത്രമല്ല, ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. ഈ അഭിപ്രായങ്ങളെ ശക്തമായ വാക്കുകളിൽ അപലപിക്കണം. ലൈംഗിക വൈകൃതമായേ കണക്കാക്കാനാകൂ. തൃഷയ്‌ക്കും അത്തരം ഭയാനകമായ പരാമർശങ്ങൾക്ക് വിധേയമാകേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും ഒപ്പമാണ് ഞാൻ,' ചിരഞ്ജീവി കുറിച്ചു.
'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ലിയോ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധതിരച്ചതാണെന്നുമാണ് മൻസൂർ അലി ഖാന്റെ വിശദീകരണം.
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിക്കുകയും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.