

ബെംഗളുരു നഗരത്തിൽ ജോലി ലഭിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് അവിവാഹിതരായ വ്യക്തികൾക്ക് താമസിക്കാൻ ഒരിടം കിട്ടുകയെന്നത്. ബാച്ചിലേഴ്‌സിന് വീട് നൽകില്ല എന്നാണ് ഇവിടെ ചില വീട്ടുടമസ്ഥരുടെ ഉറച്ച തീരുമാനം. വാടകയ്ക്ക് വീട് തേടിയെത്തുന്നവർ അവിവാഹിതരാണെങ്കിൽ പിന്നെ ചോദ്യങ്ങൾ പലതും നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്ന് യുവാക്കൾ പറയുന്നു. എന്തിന്, പറയുന്ന വാടക നൽകിയാലും എന്ത് ഭക്ഷണം കഴിക്കണം, ഏത് സമയം തിരികെ എത്തണം എന്നിങ്ങനെ പല നിയമങ്ങളും അനുസരിക്കാനും ബാധ്യസ്ഥരാകുമെന്നാണ് അനുഭവസ്ഥർ വിശദീകരിക്കുന്നത്.
ബെംഗളുരുവിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലുള്ള യുവാക്കൾക്കാണ് സുഹൃത്തുകളായ യുവതികൾക്ക് തങ്ങാൻ ഇടം കൊടുത്തതിന് പിഴ നൽകേണ്ടി വന്നത്. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾക്ക് ലഭിച്ച നോട്ടീസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇൻവോയ്‌സിന്റെ സ്‌ക്രീൻഷോട്ട് അടക്കം ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചിട്ടുണ്ട്. അന്യായമായ ഇത്തരം രീതികകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയുമോ എന്നാണ് യുവാവ് ചോദിക്കുന്നത്. മെയിന്റനൻസ് ചാർജ് അടക്കം എല്ലാ ചിലവും വഹിച്ചിട്ടാണ് ഈ സ്ഥിതിയെന്നും യുവാവ് പറയുന്നു.
കുടുംബത്തിലുള്ളവരെയല്ലാതെ ആരെയും വീട്ടിൽ താമസിക്കാൻ പാടില്ലെന്നാണ് റെസിഡൻഷ്യൽ ഏരിയക്കാരുടെ നിബന്ധന. ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് യുവാക്കള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റില്‍ രണ്ടു പെൺകുട്ടികൾ തങ്ങിയത്. നവംബറിലാണ് നോട്ടീസ് ലഭിച്ചത്. ബെംഗളുരുവിൽ താമസിക്കാൻ തുടങ്ങിയിട്ട് ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Female friends stay with Unmarried Youth, residential area officials asked to pay fine