ചാട്ടവറിയടിയേറ്റു വാങ്ങുന്ന മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍; ചത്തീസ്ഗഡിന്റെ ഐശ്വര്യത്തിനെന്ന് സര്‍ക്കാര്‍
ഗോവര്‍ധന്‍ പൂജയില്‍ പങ്കെടുത്ത് ചാട്ടവാറടിയേറ്റാല്‍ അയാള്‍ക്ക് ഭാഗ്യം കൈവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
5 Nov 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയേല്‍ക്കുന്ന വീഡിയോ വിവാദമാകുന്നു. ദര്‍ഗ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ദീപാവലിയുടെ തൊട്ടടുത്ത ദിവസം നടക്കുന്ന ഗോവര്‍ധന്‍ പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയേല്‍ക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
പരമ്പരാഗത വസ്ത്രത്തില്‍ നില്‍ക്കുന്ന ബാഗേലിനെ മധ്യവയസ്‌ക്കനായ ഒരാള്‍ സകലശക്തിയുമെടുത്ത് ചാട്ടവാറുകൊണ്ട് ആഞ്ഞടിക്കുന്നതാണ് വീഡിയോയില്‍. ഡ്രമ്മിന്റെയും മറ്റ് ഉപകരണങ്ങളുടെയും പഞ്ചാത്തലത്തില്‍ എട്ടു തവണയാണ് ബാഗേലിനു മേല്‍ ചാട്ടവാര്‍ ആഞ്ഞുപതിച്ചത്. കൈനീട്ടി നിന്ന് അടിവാങ്ങുന്ന ബാഗേലിനെ ഒടുവില്‍ അടിച്ചയാള്‍ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോ വൈറലായതോടെ സര്‍ക്കാര്‍ വിശദീകരണവുമായെത്തി. ബാഗേല്‍ പുല്ലുകൊണ്ടുള്ള വടികൊണ്ടാണ് അടിയേറ്റുവാങ്ങിയത്. ചത്തീസ്ഗിന്റെ ഐശ്വര്യത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ഗോവര്‍ദ്ദന്‍ പൂജയില്‍ അടിയേറ്റു വാങ്ങിയതെന്നുമാണ് സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. നാടിന്റെ തനിമ സംരക്ഷിക്കണ്ടത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നാണ് ബാഗേല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഗോവര്‍ധന്‍ പൂജയില്‍ പങ്കെടുത്ത് ചാട്ടവാറടിയേറ്റാല്‍ അയാള്‍ക്ക് ഭാഗ്യം കൈവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.