ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പുതുമുഖങ്ങളും അടക്കം 72 പേരാണ് ഇന്ന് മോദി 3.0 യിൽ അധികാരത്തിലേറിയത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റ് അംഗങ്ങൾ തൊട്ടുപിന്നാലെയായും സത്യപ്രതിജ്ഞ ചെയ്തു. എസ് സി, എസ്ടി, കൃസ്ത്യൻ വിഭാഗങ്ങളിൽ നിന്നടക്കം മന്ത്രിമാരുണ്ടായപ്പോൾ കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം പ്രാതിനിധ്യമില്ല.
ആദ്യ മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ രണ്ടാം മോദി സർക്കാരിൽ 2022 വരെ മുക്താർ അബ്ബാസ് നഖ്വി മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിയായിരുന്നു. ന്യൂനപക്ഷകാര്യം, പാർലമെന്ററി കാര്യം തുടങ്ങി വിവിധ വകുപ്പുകളിൽ സഹമന്ത്രിയായും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായും അദ്ദേഹം ചുമതലകൾ നിർവ്വഹിച്ചിരുന്നു. എന്നാൽ മൂന്നാം മോദി സർക്കാരിൽ ഇത്തരമൊരു പ്രാതിനിധ്യമില്ല. കൃസ്ത്യൻ വിഭാഗത്തിൽ നിന്ന് കേരളത്തിലെ ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി.
ദക്ഷിണേന്ത്യയിൽ നിന്ന് 13 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 30 പേർക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിമാരായി. സത്യപ്രതിജഞ ചെയ്തവരിൽ 39 പേരും കേന്ദ്രമന്ത്രിമാരായിരുന്നവരാണ്. മന്ത്രിസഭയിൽ 24 സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം ലഭിച്ചു. 43 മന്ത്രിമാർ മൂന്നോ അതിലധികമോ തവണ എംപിമാരായവരാണ്. രണ്ടാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകര്യം ചെയ്തിരുന്നവർ പുതിയ മന്ത്രിസഭയിലുമുണ്ട്.
2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖർ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ ചടങ്ങിനെത്തി.