ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാർത്ഥിയായ വാരാണസി ഉൾപ്പെടെ 57 ലോക്സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശ്(13), പഞ്ചാബ് (13), ബംഗാൾ (9), ഒഡീഷ(6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ്(3), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്. പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 10 കോടി വോട്ടർമാരാണ് ഏഴാംഘട്ടത്തിൽ വിധി എഴുതുന്നത്.
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പോളിംഗ് ശതമാനത്തെ ബാധിച്ചേക്കും എന്ന ആശങ്കയിലാണ് പാർട്ടികൾ. ഒഡീഷയിൽ ചൂടുകാരണം 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ബിഹാറിലും യുപിയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ താപനില കാരണം മരിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മദ്യനയ കേസിൽ ജാമ്യം അവസാനിച്ച് ജയിലിലേക്ക് മടങ്ങുന്നത് ഉൾപ്പെടെ, ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ ഇൻഡ്യ മുന്നണിയും തമ്മിലുള്ള പോരാട്ടത്തിനാണ് അവസാന ഘട്ട പ്രചാരണം സാക്ഷ്യം വഹിച്ചത്.
തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ഇൻഡ്യ സഖ്യയോഗം ഇന്ന് ഡൽഹിയിൽ ചേരും. കോൺഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. മല്ലികാർജ്ജുൻ ഖർഗെ യുടെ വസതിയിൽവെച്ച് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. അതേസമയം മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല.
തിരഞ്ഞെടുപ്പ് ഫലം അമകൂലമല്ലെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് കോൺഗ്രസിൻ്റെ പ്രതികരണം. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലവും തുടർനീക്കത്തിൽ പ്രധാനമാകും.