'എല്ലാ കണ്ണുകളും റഫയിലേക്ക്' പിന്തുണയുമായി രോഹിത് ശര്‍മ്മയുടെ ഭാര്യ; പിന്നാലെ സെെബർ ആക്രമണം

ആക്രമണം കടുത്തതോടെ റിതിക പോസ്റ്റ് ഡിലീറ്റ് ചെയ്തു
'എല്ലാ കണ്ണുകളും റഫയിലേക്ക്' പിന്തുണയുമായി രോഹിത് ശര്‍മ്മയുടെ ഭാര്യ; പിന്നാലെ സെെബർ ആക്രമണം

മുംബൈ: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം. 'എല്ലാ കണ്ണുകളും റഫയിലേക്ക് ' എന്ന തലവാചകത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീന്‍ സപ്പോര്‍ട്ട് ക്യാമ്പയിനിലാണ് രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേയും പങ്കാളിയായത്. ഇതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് റിതിക സജ്‌ദേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയിട്ടുണ്ടോയെന്നാണ് ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിതികയോട് ചോദിക്കുന്നത്. ഗാസ എവിടെയാണെന്നുപോലും രോഹിത് ശര്‍മ്മയുടെ ഭാര്യയ്ക്ക് അറിയില്ലെന്നും സെലക്ടീവ് ആക്ടിവിസമാണ് ഇവരുടേതെന്നും സംഘപരിവാറുകാര്‍ വിമര്‍ശിച്ചു. സൈബര്‍ ആക്രമണം കടുത്തതോടെ റിതിക പോസ്റ്റ് ഡിലീറ്റ് ചെയ്തു.

'എല്ലാ കണ്ണുകളും റഫയിലേക്ക്' പിന്തുണയുമായി രോഹിത് ശര്‍മ്മയുടെ ഭാര്യ; പിന്നാലെ സെെബർ ആക്രമണം
'എല്ലാ കണ്ണുകളും റഫയിലേക്ക്'; പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ 'എല്ലാ കണ്ണുകളും റഫയിലേക്ക്' എന്ന പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കി നിരവധി പേരാണ് പലസ്തീന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് അടക്കമുള്ള മലയാളത്തിലെയും മറ്റ് ഇന്‍ഡസ്ട്രികളിലെയും നിരവധി അഭിനേതാക്കളാണ് ക്യാമ്പയിനിന്റെ ഭാഗമായി എത്തുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ മലയാളി താരം കനി കുസൃതി പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തന്‍ വാനിറ്റി ബാഗുമായാണ് കനി കാന്‍ വേദിയിലെത്തിയത്. കനി അഭിനയിച്ച പായല്‍ കപാഡിയ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാര്‍ഥി ക്യാംപ് ഇസ്രായേല്‍ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തില്‍ അന്‍പതോളം പേരാണ് വെന്തുമരിച്ചത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗര്‍ഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റഫായില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേല്‍ അതിക്രമം. അതെ സമയം ആക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ആക്രമണം പ്രതിഷേധാര്‍ഹമാണന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്പെയിനിന്റ പ്രതികരണം. അതിക്രൂരമായ ആക്രമണമെന്ന് വിദേശകാര്യ മന്ത്രി മിഷേല്‍ മാര്‍ട്ടിനും അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ ലംഘനമാണിതെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് എയ്ഡും കുറ്റപ്പെടുത്തി. റഫായിലെ സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തല്‍ അല്‍സുല്‍ത്താനില്‍ ഞായറാഴ്ച രാത്രി 8.45നായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടന്നത്. ഒരു അഭയാര്‍ഥി ക്യാംപ് അപ്പാടെയാണ് ബോംബിട്ട് ചാമ്പലാക്കിയത്. 45 പേര്‍ ആക്രമണത്തില്‍ വെന്തുമരിക്കുകയും 249ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com