ലഖ്‌നൗ: ലഖ്‌നൗ സീറ്റിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി രവിദാസ് മെഹ്‌റോത്ര മുന്‍ മന്ത്രിയാണ്. രണ്ട് തവണ എംഎല്‍എയായിട്ടുണ്ട്. പക്ഷെ ഈ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വീണ്ടും ചര്‍ച്ചയാവുന്നത് കഴിഞ്ഞ കാലത്തെ കൗതുകകരമായ ചില കണക്കുകൾ കൊണ്ടാണ്. ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മെഹ്‌റോത്ര (66) ഇത് വരെ 251 തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. എന്നാൽ അതിൽ ഒറ്റ ക്രിമിനൽ കേസ് പോലുമില്ല എന്നതാണ് കൗതുകം.
തൻ്റെ ജയിൽ വാസ കണക്കുകളെ കുറിച്ച് മെഹ്‌റോത്ര തന്നെ പറയുന്നു, 'എനിക്കെതിരായ എല്ലാ കേസുകളും എൻ്റെ സർവകലാശാല കാലത്തും അതിനുശേഷം ഞാൻ രാഷ്ട്രീയത്തിൽ ചേരുമ്പോഴും നടത്തിയ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരൊറ്റ ക്രിമിനൽ കേസും എന്റെ പേരിലിലില്ല, സമരമായിരുന്നു എന്റെ ആവേശം. അത് കൊണ്ട് തന്നെ ഈ കണക്കുകൾ എനിക്ക് പ്രചോദനമാണ്. ബിജെപി സർക്കാരിൻ്റെ കീഴിൽ പീഡിപ്പിക്കപ്പെട്ട മുസ്‌ലിങ്ങളൊ ദളിതുകളോ ക്രിസ്ത്യാനികളോ ആകട്ടെ, അധഃസ്ഥിതർക്കും നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി സമാജ്‌വാദി പാർട്ടി പ്രവർത്തിക്കും. ജാതി, സമുദായം, മതം എന്നിവയ്‌ക്കതീതമായി എല്ലാവർക്കും വികസനം എത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,' മെഹ്‌റോത്ര പറഞ്ഞു.
അധികാരത്തിൽ വന്നാൽ പാർട്ടി വാഗ്ദാനം ചെയ്യുന്ന പദ്ധതികളെക്കുറിച്ച് പറയുന്നതോടൊപ്പം മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച ബിജെപിയ്ക്ക് പിടിപ്പുകേടാണെന്നും മെഹ്‌റോത്ര വിമർശിച്ചു.'സംസ്ഥാനത്തിൻ്റെ വികസനത്തിനായി ബിജെപി ഒന്നും ചെയ്തിട്ടില്ല. ക്രമസമാധാന നില മോശമാണ്, സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല'. അദ്ദേഹം കൂട്ടിചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയാണ് മെഹ്‌റോത്ര നേരിടുന്നത്. എന്നാൽ അത് തന്നെ ഒട്ടും പേടിപ്പെടുത്തില്ലെന്നും ഇതിലും വലിയ ഭീമന്മാർ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ കീഴടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.