ന്യൂഡൽഹി: മദ്യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 4.5 കിലോ കുറഞ്ഞതായി ആം ആദ്മിപാർട്ടി നേതാവും മന്ത്രിയുമായ അതിഷി. കെജ്രിവാൾ കടുത്ത പ്രമേഹരോഗിയാണെന്ന് അതിഷി പറഞ്ഞു. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. എന്നാൽ ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും തിഹാർ ജയില് അധികൃതർ അറിയിച്ചു.
'കെജ്രിവാൾ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യ പ്രശ്നങ്ങൾക്കിടിയിലും രാജ്യത്തെ സേവിക്കുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. അറസ്റ്റിന് ശേഷം അരവിന്ദ് കെജ്രിവാളിന്റെ ശരീരഭാരം 4.5 കിലോ കുറഞ്ഞു. ഇത് വളരെ ആശങ്കാജനകമാണ്. ബിജെപി അദ്ദേഹത്തിൻ ആരോഗ്യനില അപകടത്തിലാക്കുന്നു. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ, രാജ്യം മാത്രമല്ല, ദൈവം പോലും അവരോട് ക്ഷമിക്കില്ല', അവർ പറഞ്ഞു.
അതീവ സുരക്ഷയുള്ള ജയിലിൽ എത്തിക്കുമ്പോൾ കെജ്രിവാളിന് 65 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നതായി ജയിലിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് മാറ്റങ്ങളൊന്നുമില്ലെന്ന് അവർ പറഞ്ഞു. കൂടാതെ അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇപ്പോൾ സാധാരണ നിലയിലാണ്. ഇന്ന് രാവിലെ അദ്ദേഹം യോഗയും ധ്യാനവും ചെയ്തതായും ജയില് വൃത്തങ്ങള് പറഞ്ഞു.
തിഹാർ ജയിലിലെ ജയിൽ നമ്പർ 2ൽ 14X8 അടി സെല്ലിലാണ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവില് ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുകയും ഒരു ഘട്ടത്തിൽ 50ൽ താഴെ എത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ അദ്ദേഹത്തിന് മരുന്നുകൾ നൽകിയിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നതിനുള്ള ഷുഗർ സെൻസറും പെട്ടെന്ന് കുറയുന്നത് തടയാൻ ടോഫിയും നൽകിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മുഖ്യമന്ത്രിക്ക് നൽകുകയും അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയുമാണ്. ഏത് അടിയന്തര സാഹചര്യത്തിനും അദ്ദേഹത്തിൻ്റെ സെല്ലിന് സമീപം ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.