കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ പ്രതികരണം; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ അമേരിക്ക പ്രതികരിച്ചതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബനയെ നേരിട്ട് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് വിളിച്ച് വരുത്തിയാണ് നാല്പത് മിനിറ്റോളം കൂടികാഴ്ച്ച നടത്തിയത്. ഭരണസംവിധാനങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ എതിർപ്പ് അറിയിക്കുകയോ അനാവശ്യ തീരുമാനങ്ങളെടുക്കുകയോ ചെയ്താൽ അത് നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നും കേന്ദ്രം നിർദേശിച്ചു.
മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുക എന്നത് നയതന്ത്ര ബന്ധത്തിൽ പാലിക്കണമെന്നും കേന്ദ്രം ഓർമ്മിപ്പിച്ചു. ഇന്ത്യയിലെ നീതിന്യായ സംവിധാനം വസ്തുതാപരമായിട്ടാണ് ഏത് കാര്യങ്ങളിലും തീരുമാനമെടുക്കുക, സമയബന്ധിതമായി നടപ്പാക്കുന്ന നിയമപ്രക്രിയയാണ് ഇന്ത്യയിലെ നിയമസംവിധാനമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പുറപ്പെടുവിച്ചത്.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ സുതാര്യവും നീതിയുക്തവുമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കെജ്‌രിവാളിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാർ സൂക്ഷമനിരീക്ഷണം നടത്തുന്നു എന്നുമായിരുന്നു യുഎസിൻ്റെ പ്രതികരണം. ഇതിനെ തുടർന്നാണ് ഗ്ലോറിയ ബെര്‍ബനയെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തിയത്.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ജർമ്മനിയും നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്ന് ജർമ്മൻ പ്രതിനിധിയെയും ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.