ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സന്ദർശനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 29 ഉദ്ഘാടനങ്ങളും തറക്കല്ലിടൽ ചടങ്ങുമാണ് മോദി 10 ദിവസങ്ങൾ കൊണ്ട് നിർവഹിക്കുക. തെലങ്കാനയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇവിടെ 62,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
തമിഴ്നാട്ടിലെ കൽപ്പാക്കവും മോദി സന്ദർശിച്ചു. ഡിഎംകെ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് മോദി ഉന്നയിച്ചത്. 'തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ ആത്മാർത്ഥ പരിഗണന നൽകുന്നുണ്ട്. എന്നാൽ ഇവിടെ അർഹതപ്പെട്ടവർക്ക് ബിജെപി സർക്കാർ ബാങ്കുകളിലേക്ക് പണമയക്കുന്നത് ഡിഎംകെ സർക്കാരിന് വലിയ പ്രശ്നമാണ്. ഡിഎംകെ നേതാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്കായുള്ള പണം നിങ്ങൾക്ക് ഒരിക്കലും കവർന്നെടുക്കാനാകില്ല. അത്തരത്തിൽ കവർന്നെടുക്കുന്ന പണം കണ്ടെത്തി സംസ്ഥാനത്തെ ജനങ്ങൾക്കായി തന്നെ ചെലവഴിക്കും. ഇതാണ് മോദി ഗ്യാരണ്ടി'. പ്രധാനമന്ത്രി പറഞ്ഞു.
മഹാപ്രളയം അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഇവിടുത്തെ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നില്ല. ആ സമയത്തും അവർ മാധ്യമ ശ്രദ്ധ നേടുന്ന തിരക്കിലായിരുന്നു. പ്രധാനമന്ത്രിയുടെ സൂര്യഗഡ് യോജനയിലൂടെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നടപ്പിലാക്കും. തമിഴ്നാട്ടിൽ ബിജെപിയുടെ പ്രശസ്തി ഓരോ ദിനവും കൂടുകയാണെന്നും മോദി പറഞ്ഞു.