ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ സിറ്റിയിൽ ആർഎസ്എസ് നേതാവും ദത്തുപുത്രിയും കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ചന്ദ് അഗർവാൾ (67), സൃഷ്ടി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇഷാങ്ക് അഗർവാൾ (42) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചെന്നും സ്വത്തിന്റെ പകുതി പിതാവ് സൃഷ്ടിയുടെ പേരില് രജിസ്റ്റര് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് സൂപ്രണ്ട് കുന്വര് അനുപം സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ജ്വല്ലറിയുടമയും അംരോഹയിലെ വ്യാപാരി സംഘടനയുടെ നേതാവും സേവാഭാരതിയുടെ രക്ഷാധികാരിയുമാണ് യോഗേഷ് ചന്ദ് അഗര്വാള്.
വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും വീട്ടിൽ കൊല്ലപ്പെട്ടത്. വീട്ടില് നിന്ന് വൻതുകയും നിരവധി ആഭരണങ്ങളും കാണാതായിരുന്നു. മോഷണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയ മുറിയില് രക്തക്കറ തുടയ്ക്കാന് ശ്രമിച്ചത് ശ്രദ്ധയില്പ്പെട്ടതോടെയാണ് വീട്ടിലെ അംഗം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
ഭാര്യ മാന്സിയോടൊപ്പം ദില്ലിയിലാണ് പ്രതിയായ ഇഷാങ്കിന്റെ താമസം. ആഴ്ചയില് ഒരിക്കല് പിതാവിനൊപ്പം വന്ന് താമസിക്കും. വെള്ളിയാഴ്ച രാവിലെ ഇഷാങ്കും ഭാര്യയും അംരോഹയിലെ വീട്ടിലെത്തിയിരുന്നു. അന്ന് രാത്രി പതിനൊന്നരയോടെ നാലുപേരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം മുറികളിലേക്ക് പോയി എന്നാണ് ഇഷാങ്ക് പൊലീസിനോട് പറഞ്ഞത്. താനും ഭാര്യയും മുകൾനിലയിലെ മുറിയിലാണ് ഉറങ്ങിയച്. പിതാവും സൃഷ്ടിയും താഴത്തെ നിലയിലെ മുറികളിലായിരുന്നു. സംഭവ സമയത്ത് തങ്ങള് ഉറങ്ങുകയായിരുന്നുവെന്നും ഇഷാങ്ക് പൊലീസിനോട് പറഞ്ഞു.
എന്നാല് മുകൾനിലയിലേക്കുള്ള പടികളിൽ രക്തക്കറകള് കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. വീട്ടില് സ്ഥാപിച്ചിരുന്ന 15 സിസി ടിവി ക്യാമറകൾ പ്രവര്ത്തിക്കാത്തതും സംശയത്തിനിടയാക്കി. തുടര്ന്നാണ് ഇഷാങ്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഷാങ്ക് കുറ്റം സമ്മതിക്കുകയായിരുന്നു.