ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങും. 19 ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ചോദ്യത്തിന് കോഴ ആരോപണത്തിലെ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ പരിഗണിച്ചേക്കും.
പാർലമെന്റിന്റെ സുഖമമായ നടത്തിപ്പിന് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചെങ്കിലും മഹുവ മൊയ്‌ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ അടക്കം പ്രതിപക്ഷം പ്രതിഷേധിക്കും. എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സർക്കാരിന്റെ നിലപാട്.
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയിൽ പ്രതിഫലിക്കും. കോൺഗ്രസിന് നേട്ടമുണ്ടായാൽ അത് പ്രതിപക്ഷത്തിന് കരുത്താകും. ബിജെപിയ്ക്കാണ് മുന്നേറ്റമെങ്കിൽ ഭരണപക്ഷത്തിന് ശക്തിപകരും. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.