'ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി'; ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

മധ്യപ്രദേശിലെ ദാതിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ കടന്നാക്രമണം
'ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി'; ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഭോപ്പാൽ: ഒരു കാലത്ത് അടുത്ത അനുയായി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര. 'ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി' എന്നായിരുന്നു പ്രിയങ്ക ജ്യോതിരാദിത്യ സിന്ധ്യയെ മുദ്രകുത്തിയത്. നവംബര്‍ 17ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ചത്. മധ്യപ്രദേശിലെ ദാതിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ കടന്നാക്രമണം. 'ബിജെപി നേതാക്കളെല്ലാം അല്‍പ്പം വിചിത്രരാണ്, ആദ്യം നമ്മുടെ സിന്ധ്യ, ഞാന്‍ യുപിയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, യഥാര്‍ത്ഥത്തില്‍, അദ്ദേഹത്തിന് ഉയരം അല്‍പ്പം കുറവാണെങ്കിലും അഹങ്കാരത്തില്‍, 'വാ ഭായ് വഹ്' എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.

'അദ്ദേഹത്തിന്റെ അടുത്ത് പോകുന്ന ഏതൊരു തൊഴിലാളിയും അദ്ദേഹത്തെ മഹാരാജ് എന്ന് വിളിക്കണം. അങ്ങനെ പറഞ്ഞില്ലെങ്കില്‍, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല'- പ്രിയങ്ക പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ തന്റെ കുടുംബത്തിന്റെ പാരമ്പര്യം നന്നായി പിന്തുടര്‍ന്നെന്നും, പക്ഷേ ഗ്വാളിയോറിലെയും ചമ്പയിലെയും പൊതുജനങ്ങളെ വഞ്ചിച്ചെന്നും സര്‍ക്കാരിനെ വീഴ്ത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

2020-ല്‍ ബിജെപിയിലേക്ക് മാറിയ സിന്ധ്യ ആഴ്ചകളായി കോണ്‍ഗ്രസിനെ രൂക്ഷമായി ആക്രമിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും വികസനം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രിയങ്ക ആരോപിച്ചു.

'ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി'; ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
മധ്യപ്രദേശിൽ വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബിജെപി; വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് വി ഡി ശർമ

മുന്‍ രാജകുടുംബം സംസ്ഥാനത്തെ ഉന്നത ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഊഹാപോഹമുണ്ടെന്ന് പ്രിയങ്ക പരിഹസിച്ചു. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പരിഹാസം എന്നതും ശ്രദ്ധേയമാണ്. 2018ലും ജ്യോതിരാദിത്യ സിന്ധ്യയുടെ അത്തരം ആഗ്രഹം പ്രകടമായിരുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. 2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി കമല്‍നാഥിന് മുഖ്യമന്ത്രി പദം നല്‍കി. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്‍സീറ്റ് നല്‍കി. സിന്ധ്യ അനുസരിച്ചു, എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 20 ലധികം എംഎല്‍എമാരുമായി ബിജെപിയിലേക്ക് കൂറുമാറി. ഈ നീക്കം കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി.

എന്നാല്‍ തനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നാണ് സിന്ധ്യ ഇപ്പോള്‍ പറയുന്നത്. ഈ മാസമാദ്യം ഇക്കാര്യം ചോദിച്ചപ്പോള്‍ 'ഒരിക്കലും സിന്ധ്യ കുടുംബത്തെ കസേരയിലേക്കുള്ള മത്സരത്തില്‍ ഉള്‍പ്പെടുത്തരുത്. വികസനത്തിനും പുരോഗതിക്കും പൊതുസേവനത്തിനും വേണ്ടിയുള്ള അഭിനിവേശത്തോടെ സിന്ധ്യ കുടുംബം രാവും പകലും പ്രവര്‍ത്തിക്കുന്നു' എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാണിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിനൊപ്പം മധ്യപ്രദേശിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലെയും പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com