'ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല'; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് കർണാടക സർക്കാർ

കോപ്പിയടി ഉൾപ്പടെയുള്ള കൃത്രിമങ്ങൾ തടയുന്നതിനാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ അത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സുധാകർ പറഞ്ഞു
'ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല'; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് കർണാടക സർക്കാർ

ബെംഗളൂരു: കര്‍ണാടകയില്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള കോപ്പിയടി ഉൾപ്പടെയുള്ള കൃത്രിമങ്ങൾ തടയുന്നതിനാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ അത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സുധാകർ പറഞ്ഞു. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയുടെ ഉത്തരവിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

'ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ല. പക്ഷേ അത് ഹിജാബിന് ബാധകമല്ല,' അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുധാകർ പറഞ്ഞു.

ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും പരിശോധന പ്രക്രീയകളിലൂടെ കടന്നുപോവുകയും വേണം. ഈ വർഷം മുതൽ കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ അവതരിപ്പിക്കും. മുൻ വർഷങ്ങളിലെ പോലെ കൃത്രിമങ്ങൾ നടക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല'; പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് കർണാടക സർക്കാർ
ഹിജാബ് വേണ്ട, പക്ഷേ 'മംഗല്‍സൂത്രയും മിഞ്ചിയും' ആകാം; കര്‍ണാടകയിലെ പുതിയ ഉത്തരവ്, പരക്കെ ആക്ഷേപം

കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിക്കും എന്നത്. അതനുസരിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബ് ധരിക്കുന്നതിന് അനുമതി നല്‍കികൊണ്ടുളള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അതിനാൽ പുതിയ ഉത്തരവിന് പിന്നാലെ നിരവധി കോണുകളിൽ നിന്ന് സർക്കാരിന് വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com