
ഡൽഹി: തോട്ടിപ്പണി സമ്പൂര്ണ്ണമായി ഒഴിവാക്കണമെന്ന് സുപ്രീം കോടതി. പാര്ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില് നിന്ന് മുക്തരാക്കണം. തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണം. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് മാര്ഗ്ഗ നിര്ദ്ദേശങ്ങള് കര്ശനമായി നടപ്പാക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
നിരോധന നിയമം നിലവിലുണ്ടായിട്ടും തോട്ടിപ്പണി തുടരുന്നതില് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചാണ് സുപ്രീം കോടതിയുടെ വിധി. തോട്ടിപ്പണി അയിത്തത്തിന്റെയും അടിമപ്പണിയുടെയും ഭാഗവും തുല്യതയ്ക്ക് വിരുദ്ധവുമാണ്. പാര്ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില് നിന്ന് മുക്തരാക്കണം. ഇത് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും പ്രശ്നമാണ്. ആധുനിക കാലത്തും ഈ തൊഴില് തുടരാനാവില്ല.
കാനകളില് വീണ് മരിച്ചവരുടെ കുടുംബങ്ങളുടെ പുനരധിവാസം, കുട്ടികളുടെ പഠനം, തൊഴില് നൈപുണ്യ അവസരം തുടങ്ങിയവ ഉറപ്പാക്കണം. 2013ലെ തോട്ടിപ്പണി നിരോധനവും പുനരധിവാസ നിയമം കര്ശനമായി നടപ്പാക്കണം. ഇത് പൂര്ണ്ണ അര്ത്ഥത്തില് നടപ്പാക്കാന് കേന്ദ്ര സംസ്ഥാന സര്ക്കാരുകള്ക്ക് ബാധ്യതയുണ്ട്. തോട്ടിപ്പണിയും അപകടങ്ങളും ഒഴിവാക്കാന് സര്ക്കാര് ഏജന്സികളെ ഏകോപിപ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് വിധിന്യായത്തില് നിര്ദ്ദേശിക്കുന്നു. കാനകളില് വീണ് മരിക്കുന്നവരുടെ കുടുംബങ്ങള്ക്ക് 30 ലക്ഷം രൂപ ധനസഹായം നല്കണം. അംഗവൈകല്യം സംഭവിക്കുന്നവര്ക്ക് 20 ലക്ഷം രൂപയും നല്കണം. നഷ്ടപരിഹാരം 10 ലക്ഷം രൂപയില് കുറയരുതെന്ന കര്ശന നിര്ദ്ദേശവും സുപ്രീം കോടതി നല്കി. പൊതുതാല്പര്യ ഹര്ജിയിലാണ് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര് എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റെ മാര്ഗ്ഗ നിര്ദ്ദേശങ്ങള്.