പാകിസ്താന് വേണ്ടി ചാരവൃത്തി; എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ തിരച്ചിൽ നടത്തി എൻ‌ഐ‌എ

എട്ട് സംസ്ഥാനങ്ങളിലെ പരിശോധനയ്ക്കിടെ നിരവധി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ പിടിച്ചെടുത്തു

dot image

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). ഇന്നലെ എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ വൻ തിരച്ചിൽ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിരുന്നു അന്വേഷണം. പാക് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

എട്ട് സംസ്ഥാനങ്ങളിലെ പരിശോധനയ്ക്കിടെ നിരവധി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും, സാമ്പത്തിക രേഖകളും, മറ്റു വസ്തുക്കളും പിടിച്ചെടുത്തു. ഇന്ത്യാ വിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ റാക്കറ്റിനെക്കുറിച്ചുളള അന്വേഷണം എൻ‌ഐ‌എ ശക്തമാക്കിയിട്ടുണ്ട്. വിവരത്തെ തുടർന്ന് എൻ‌ഐ‌എ നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് പാകിസ്താൻ ഏജൻ്റുമാരുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. കൂടാതെ ചാരവൃത്തി നടത്തുന്നതിനായി ഇന്ത്യയിൽ ജോലി ചെയ്ത് പ്രവർത്തിച്ചതായും വിവരമുണ്ട്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 61(2) (ക്രിമിനൽ ഗൂഢാലോചന), 147 (ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുകയോ ശ്രമിക്കുകയോ ചെയ്യുക), 148 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചന), 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5 (രഹസ്യ ഔദ്യോഗിക വിവരങ്ങളുടെ അനധികൃത ആശയവിനിമയം), 1967 ലെ യുഎ(പി) ആക്ടിലെ സെക്ഷൻ 18 (ഭീകര പ്രവർത്തനങ്ങളിലോ അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലോ ഉൾപ്പെട്ട വ്യക്തികൾ) എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐഎ അന്വേഷണം തുടർന്ന് വരുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റാണ് ഏറെ ച‍ർച്ച ചെയ്യപ്പെട്ടത്. 'ട്രാവൽ വിത്ത് ജോ' എന്ന 3.85 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിൻ്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഇന്ത്യ-പാകിസ്താൻ സംഘർഷം നടക്കുന്നതിനിടെ ഇവർ പാകിസ്താൻ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോ‍‍ർട്ട്. എന്നാൽ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ സിആർപിഎഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്) ജവാനും അറസ്റ്റിലായിട്ടുണ്ട്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ (എഎസ്ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് (പിഐഒ) മോത്തി റാം ജാട്ട് വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ഇന്ത്യൻ സുരക്ഷാ സേനയുടെ പ്രവർത്തന രീതിയുടെ വിശദാംശങ്ങൾ, സൈനികരുടെ നീക്കങ്ങൾ, പ്രധാന സൈനിക സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിന് പിന്നാലെ ഇയാളെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗസ്ഥർ മോത്തി റാം ജാട്ടിനെ ചോദ്യം ചെയ്ത് വരികയാണ്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ ആറ് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Content Highlights: NIA Conducts Searches in Multiple States in Pakistan-linked Espionage case

dot image
To advertise here,contact us
dot image