കാണാതായത് 19 പെണ്‍കുട്ടികളെ; അഴുക്കുചാലിൽ എല്ലുകൾ, തലയോട്ടികൾ; നോയിഡയെ നടുക്കിയ നിതാരി കൂട്ടക്കൊല

കീഴ്ക്കോടതിയുടെ ശിക്ഷ റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി, സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്
കാണാതായത് 19 പെണ്‍കുട്ടികളെ; അഴുക്കുചാലിൽ എല്ലുകൾ, തലയോട്ടികൾ; നോയിഡയെ നടുക്കിയ നിതാരി കൂട്ടക്കൊല

ന്യൂഡൽഹി: 17 വര്‍ഷം മുമ്പ് നോയിഡയെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്. കീഴ്ക്കോടതിയുടെ ശിക്ഷ റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി, സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. സുരേന്ദ്ര കോലി, കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ദർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ആകെയുള്ള19 കേസുകളില്‍ മൂന്നെണ്ണത്തിൽ തെളിവുകളുടെ അഭാവത്തില്‍ സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാന്ദര്‍ ഇപ്പോള്‍ നോയിഡ ജയിലിലും കോലി ഗാസിയാബാദ് ജയിലിലുമാണ്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ ജീവപര്യന്തം തടവുകാരനായി തുടരുകയാണ് കോലി. ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ് വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 16 കേസുകളില്‍ 15 എണ്ണത്തിലും കോലിയെ വെറുതെവിട്ടു. ഇതിൽ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ 3 എണ്ണവും ഉള്‍പ്പെടുന്നുണ്ട്. പാന്ദറിനെതിരെ മൂന്ന് കേസുകളുണ്ട്. ഇന്നത്തെ ഉത്തരവോടെ മൂന്നിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്.

എന്താണ് നിതാരി കൂട്ടക്കൊല കേസ്?

2005-2006ൽ നോയിഡയില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ കാണാതായി. കാണാതായ പെണ്‍കുട്ടികളില്‍ ജ്യോതി (10), രചന (8), എന്നിവരുടെ പിതാക്കന്മായ ജബ്ബു ലാല്‍, പപ്പു ലാല്‍ എന്നിവര്‍ പൊലീസില്‍ പരാതി നല്‍കി. വ്യവസായിയായ മൊനീന്ദര്‍ സിംഗ് പന്ദറിന്റെ വീട്ടിലെ വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലിനെ ജബ്ബു ലാലും പപ്പുലാലും സംശയിച്ചു. സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പിതാക്കന്മാര്‍ തന്നെ മക്കളെ അന്വേഷിച്ചിറങ്ങുകയും ചെയ്തു. പ്രാദേശിക റെസിഡന്‍ഷ്യല്‍ അസോസിയേഷ്‌റെ മുന്‍ മേധാവി എസ് സി മിശ്രയോട് മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടു.

അതിനിടെ, സമീപത്തെ ഓടയില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടതായി അഭ്യൂഹങ്ങൾ കേട്ടുതുടങ്ങി. 2006 ഡിസംബർ 29ന് രാവിലെ 9.30ന് മിശ്രയും ജബ്ബി, പപ്പു എന്നിവരും ഓടയുടെ അരികിലെത്തി. മാസങ്ങളായി വ്യത്തിയാക്കാതെ കിടക്കുകയായിരുന്നു അഴുക്കുചാല്. അതില്‍ നിന്ന് ഒരു കൈ കണ്ടെത്തിയതായി ജബ്ബു പറഞ്ഞു. ശേഷം പെണ്‍കുട്ടികളെ കാണാതായി എന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത സെക്ടര്‍20ല്‍ നിന്ന് പൊലീസിനെ വിളിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തിയപ്പോഴേക്കും മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി നാട്ടുകാര്‍ പറഞ്ഞതായും ദി ഇന്ത്യന്‍ എക്‌സ്പ്രസ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടർന്ന് കോലിയെ അറസ്റ്റ് ചെയ്യുകയും അയാൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.

15-ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രദേശവാസികള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കൂടാതെ എല്ലുകളും തലയോട്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 19 പെണ്‍കുട്ടികളെയാണ് കാണാതായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതിൽ ഒരാൾ മാത്രമാണ് പ്രായപൂർത്തിയായിരുന്ന വ്യക്തി. പാന്ദറിന്റെ വീട്ടില്‍ സ്ഥിരമായി വന്നിരുന്ന പായൽ എന്ന സ്ത്രീയായിരുന്നു അത്. പായലിനേയും ആറ് കുട്ടികളേയും കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിരുന്നു. പായല്‍ ഒരു ലൈംഗികത്തൊഴിലാളിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓടയിൽ നിന്ന് കണ്ടെത്തിയ എല്ലുകളും തലയോട്ടിയും ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി. 10 പേര്‍ അതിക്രമങ്ങൾക്ക് ഇരകളായെന്ന് കണ്ടെത്തി. കശാപ്പുകാരൻ ചെയ്തതുപോലെ വെട്ടിനുറുക്കി എന്നാണ് കൊലപാതകത്തെക്കുറിച്ച് റിപ്പോർട്ടുകളിലുണ്ടായിരുന്നത്. അത്രയേറെ മൃ​ഗീയമായിരുന്നു അതിക്രമങ്ങൾ. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോലിക്കെതിരെ സിബിഐ ചുമത്തിയിരുന്നത്. എന്നാല്‍ പന്ദറിനെതിരെ കൊലപാതക കുറ്റത്തിന് ശക്തമായ തെളിവുകൾ ഇല്ലെന്നായിരുന്നു സിബിഐ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.

നാടിനെ നടുക്കിയ കുറ്റകൃത്യത്തെകുറിച്ചുള്ള ഉത്തര്‍പ്രദേശ് പൊലീസിൻ്റെ അന്വേഷണത്തില്‍ പ്രദേശവാസികള്‍ തൃപ്തല്ലായിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശവാസികള്‍ പൊലീസുകാര്‍ക്കെതിരെ കല്ലേറും നടത്തിയിരുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അന്നത്തെ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത് അനാസ്ഥയായിരുന്നു കേന്ദ്രപാനലും കണ്ടെത്തിയത്. അതേവര്‍ഷം തന്നെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറാനും തീരുമാനിക്കുകയായിരുന്നു.

2009ല്‍ ഗാസിയാബാദിലെ ഒരു പ്രത്യേക കോടതി 14കാരിയായ റിമ്പ ഹല്‍ദാറിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പാന്ദറും കോലിയും കുറ്റക്കാരാണെന്ന് കണ്ടെത്തി. രണ്ട് പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ചു. കോടതി സംഭവത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അഞ്ച് വ്യത്യസ്ത കേസുകളിലായി കോലിക്ക് അഞ്ച് വധശിക്ഷ വിധിച്ചു. സംഭവത്തില്‍ കോലി ദയാഹർജി നൽകി. എന്നാൽ, ദയാഹര്‍ജി രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി തള്ളുകയും ചെയ്തു.

2014 സെപ്റ്റംബര്‍ 12ന് കോലിയെ തൂക്കിലേറ്റേണ്ടതായിരുന്നു, എന്നാല്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ 1.30ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. കോലിയുടെ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്. അടുത്തമാസം വധശിക്ഷ സുപ്രീംകോടതി ശരിവക്കുകയായിരുന്നു. എന്നാൽ 2015ല്‍ അലഹാബാദ് ഹൈക്കോടതി വധ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ വീണ്ടും മറ്റൊരു കേസില്‍ വധശിക്ഷ വിധിച്ചു. അങ്ങനെ ആകെ 13 കേസുകളില്‍ കോലി ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ 12 കേസുകളിലും ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com