
ന്യൂഡൽഹി: പുതിയ പാര്ലമെന്റ് മന്ദിരത്തില് ആദ്യ ലോക്സഭാ സമ്മേളനത്തിന് തുടക്കം. ട്രഷറി ബെഞ്ചില് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗിരിക്കും ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ഗാനത്തോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. സ്പീക്കര് ഓം ബിര്ള സഭയെ അഭിസംബോധന ചെയ്തു.
പുതിയ മന്ദിരത്തില് എല്ലാ എംപിമാരും അച്ചടക്കത്തോടെ പെരുമാറുന്നുവെന്ന് ഉറപ്പാക്കണമെന്ന് പുതിയ പാർലമെൻ്റിലെ ആദ്യ പ്രസംഗത്തിൽ നരേന്ദ്ര മോദി സൂചിപ്പിച്ചു. 'പുതിയ പാര്ലമെന്റ് മന്ദിരത്തില് നമ്മള് എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്ക്കും പ്രചോദനമാകണം. സ്ത്രീകള് നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങള് അനിവാര്യമാണ്. പാര്ലമെന്റിലെ മൂന്നില് ഒന്ന് സീറ്റ് സ്ത്രീകള്ക്കായി മാറ്റിവയ്ക്കാന് കാബിനറ്റ അനുമതി നല്കി'; നരേന്ദ്ര മോദി പറഞ്ഞു.
തുടർന്ന് യൂണിയന് നിയമമന്ത്രി അര്ജ്ജുന് റാം മെഘ്വാള് ലോക്സഭയില് വനിതാ സംവരണബില് ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിനിടയില് ബില്ലില് വ്യക്തത ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയിരുന്നു. ബില്ലിന്റെ ഡിജിറ്റല് കോപ്പി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അംഗങ്ങള്ക്ക് അത് നോക്കാമെന്നും ഭരണപക്ഷം വ്യക്തമാക്കി. ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിച്ചെങ്കിലും ബില്ലന്മേലുള്ള ചർച്ച നാളെയാണ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല് ആ ബിൽ അസാധുവായെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി. നാരിശക്തന് വന്ദന് എന്ന പേരില് അവതിരിപ്പിച്ച ബില് ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്ക്ക് 33 ശതമാനം സംവരണമാണ് വിഭാവനം ചെയ്യുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില് പരാമര്ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല.