
ജപ്പാനിൽ ഒരു രീതിയുണ്ട്, സ്വാതന്ത്ര്യത്തിനായി ദമ്പതികൾ പിരിഞ്ഞ് താമസിക്കാം. ഈ രീതിയെ അവർ വിളിക്കുന്നത് സോട്‌സുക്കോൻ എന്നാണ്. 2004ൽ പ്രാബല്യത്തിൽ വന്ന ഈ രീതി കൂടുതലും കാണപ്പെടുന്നത് വൃദ്ധ ദമ്പതികൾക്കിടയിലാണ്. ഇതൊന്ന് പരീക്ഷിക്കാൻ യെത്സു യമഡ എന്ന അറുപതുകാരൻ തീരുമാനിച്ചു. പക്ഷേ പണിപാളി. ഒരു നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്ന യമഡയ്ക്ക് റിട്ടയർ ചെയ്തപ്പോൾ 50 മില്യൺ യെൻ ആണ് പെൻഷനും സേവിങുസുമൊക്കെ ചേർത്ത് ലഭിച്ചത്. ഇന്ത്യൻ രൂപയിൽ മൂന്ന് കോടിയോളം വരുമിത്. പണം കിട്ടിയതോടെ ഭാര്യയെയും കൂട്ടി ജന്മാനാട്ടിൽ ജീവിക്കണമെന്ന ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായി. കുടുംബവീട് ഇപ്പോഴും അവിടെ തന്നെ നല്ലനിലയിലുള്ളതിനാൽ അങ്ങോട്ടേക്ക് മാറാമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു യമഡ.
അതേസമയം അദ്ദേഹത്തിന്റെ ഭാര്യ കെയ്‌ക്കോയ്ക്ക് ഇതിനോട് താൽപര്യമില്ലായിരുന്നു. ടോക്കിയോയിൽ തന്നെ തുടരാനാണ് കെയ്‌ക്കോയ്ക്ക് ഇഷ്ടം. ഇരുവരുടെയും ആൺമക്കളും ടോക്കിയോയിലാണ് ജോലി ചെയ്യുന്നതും. ഇതോടെ കെയ്‌ക്കോ യമഡയോട് സോട്‌സുക്കോൻ പരീക്ഷിക്കാമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. ഡിവോഴ്‌സിനേക്കാൾ ഇതാണ് നല്ലതെന്ന് തോന്നിയ യമഡ, ഭാര്യയുമായി പിരിഞ്ഞ് കഴിയാൻ തീരുമാനിച്ചു.
കയ്യിലുള്ള പണം ഉപയോഗിച്ച് സമാധാനപരമായി ജീവിക്കാമെന്ന ധാരണയായിരുന്നു യമഡയ്ക്ക്. എന്നാൽ വീട്ടിലെ ചെറിയ ജോലികൾ പോലും ചെയ്യാൻ അദ്ദേഹത്തിന് കഴിയാതെയായി. എന്നും ന്യൂഡിൽസും പച്ചക്കറികളും കഴിച്ച് യമഡ അവശനിലയിലായെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കെയ്‌ക്കോ ടോക്കിയോയിൽ സുഖമായി തന്നെ ജീവിച്ചുവന്നു. ഇടയ്ക്കിടെ ഓൺലൈനിൽ ഇരുവരും സംസാരിക്കുമെന്ന് മാത്രം.
താനില്ലാതെ കെയ്‌ക്കോ വളരെ സന്തോഷവതിയായി തന്നെയാണ് ജീവിച്ചതെന്ന് യമഡ പറയുന്നു. ഒറ്റയ്ക്ക് ആയിപ്പോയതിൽ താൻ ഒരുപാട് ദുഃഖിക്കുന്നുവെന്നാണ് യമഡ പിന്നീട് പറഞ്ഞത്. തന്റെ കുടുംബത്തിന് തന്നെ ഇനി വേണ്ട യാഥാർത്ഥ്യം താൻ മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ടോക്കിയോയിലേക്ക് തിരികെ പോയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
Content Highlights: Man leaves wife after he got 3 crore pension in Japan , plan backfires