വെള്ളപ്പാണ്ടുള്ള നിന്നെ ആര് വിവാഹം കഴിക്കുമെന്ന ചോദ്യം, വിരൂപയെന്ന് പരിഹാസം; ഇന്ന് ലോകമറിയുന്ന മോഡല്‍

ഒരുമാസം കഴിഞ്ഞ് ഗര്‍ഭിണി ആയപ്പോഴും അവര്‍ പറഞ്ഞു, 'കുഞ്ഞിനെ കളഞ്ഞേക്ക്..നിന്നെ പോലെയിരിക്കുന്ന ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് വേണ്ട' എന്ന്.

dot image

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗം ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റി മറിച്ചതിനെ കുറിച്ച് വിവരിക്കുകയാണ് ഡോലോന്‍ മുഖര്‍ജി എന്ന യുവതി. വളരെ ചെറുപ്പത്തില്‍ തന്നെ ബാധിച്ച രോഗം ഡോലോനെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും ഈ രോഗമുള്ളവര്‍ക്ക് മാതൃകയായി ഒരു ഘട്ടത്തില്‍ അവര്‍ സ്വയം ഉയര്‍ന്നു. ഇന്ന് പ്രൊഫഷണല്‍ മോഡലാണ് ഡോലോന്‍..ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി ഡോലോന്‍ പങ്കുവച്ച സ്വന്തം ജീവിതാനുഭവങ്ങള്‍

'നാലുവയസ്സുള്ളപ്പോഴാണ്.. ഞാന്‍ സൈക്കിളില്‍ നിന്ന് ഒരിക്കല്‍ വീണു. എന്റെ മുട്ടിലെ തൊലിപോയി. പിന്നീട് മുറിവുണങ്ങിയെങ്കിലും ആ ഭാഗത്ത് ഒരു വെളുത്ത പാട് അവശേഷിച്ചു. തുടക്കത്തില്‍ എന്റെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുത്തില്ല. പിന്നീടുണ്ടായ മറ്റൊരു മുറിവും ഇതേപോലൊരു പാട് അവശേഷിപ്പിച്ചു. മരുന്നുകൊണ്ട് ശരിയാകും എന്നാണ് ഡോക്ടറെ കാണിച്ചപ്പോള്‍ ലഭിച്ച മറുപടി. പക്ഷെ, അത് സംഭവിച്ചില്ല. പകരം, ആ വെളുത്തപാടുകള്‍ ശരീരത്തിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

അത് വിറ്റിലിഗോ ആയിരുന്നു. അന്ന് പക്ഷെ എന്റെ ഗ്രാമത്തില്‍ ആര്‍ക്കും ഈ അസുഖത്തെ കുറിച്ച് അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ വളരെ വൃത്തികെട്ട ഒരു കുട്ടിയായിരുന്നു. നീ കുറച്ച് മാറി നില്‍ക്ക് എന്ന് സ്‌കൂളില്‍ എല്ലായ്‌പ്പോഴും എല്ലാവരും എന്നോട് പറയുമായിരുന്നു. ഒരിക്കല്‍ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവളുടെ അമ്മ എന്നോട് കിടക്കയില്‍ ഇരിക്കരുതെന്നും അഴുക്ക് അവരുടെ കിടക്കയില്‍ ആകുമെന്നും പറഞ്ഞു. ഒരിക്കല്‍ ഒരു കസിന്‍ തമാശയ്‌ക്കെന്ന പോലെ പറഞ്ഞു എല്ലാവരും വിവാഹം കഴിക്കും. പക്ഷെ ഡോലോന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന്..അവളുടെ കമന്റിനെ ചിരിച്ചുകൊണ്ട് സ്വീകരിച്ചെങ്കിലും വീട്ടില്‍ പോയി മണിക്കൂറുകളോളം ഞാന്‍ കരഞ്ഞു.

എല്ലായ്‌പ്പോഴും അതങ്ങനെ തന്നെയായിരുന്നു. എനിക്ക് നല്ലതൊന്നും സംഭവിക്കില്ലെന്ന് എല്ലാവരും കരുതി. എന്റെ പ്രായത്തിലുള്ളവര്‍ ഡേറ്റിങ്ങ് നടത്തുമ്പോള്‍ എന്നോട് എല്ലാവരും പറഞ്ഞു പഠിപ്പിച്ചിരുന്നത് നീ തനിച്ചായിരിക്കും എന്നുതന്നെയാണ്. പക്ഷെ ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് ഓരോ തവണയും ഞാന്‍ എന്നെ ഉയര്‍ത്തിക്കൊണ്ടുവരും, പ്രതീക്ഷ കൈവിട്ടിരുന്നില്ല. 'ആരെങ്കിലും ഉണ്ടാകും നിന്നെ പ്രണയിക്കാന്‍' എന്ന് ഞാന്‍ എന്നോടുതന്നെ പറഞ്ഞിരുന്നു. അതെന്നെ മുന്നോട്ടുനടക്കാന്‍ പ്രേരിപ്പിച്ചു.

പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഞാന്‍ പ്രണയം കണ്ടെത്തുന്നത്. ഞങ്ങളൊന്നിച്ച് പല സ്വപ്‌നങ്ങള്‍ കണ്ടു. വിവാഹം, സ്വന്തമായി ഒരു വീട്..ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. 'നമ്മള്‍ വിവാഹം കഴിക്കുകയാണെങ്കില്‍ നമ്മുടെ കുട്ടികളും നിന്നെപ്പോലെയായിരിക്കും. അത് സംഭവിച്ചുകൂടാ.' അതോടെ ഞാന്‍ പൂര്‍ണമായി തകര്‍ന്നു. എന്റെ തകര്‍ച്ച പൂര്‍ണമാക്കാനെന്നോണം വെള്ളപാണ്ടുകള്‍ എന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടു. അന്നെല്ലാം മരിക്കുന്നതിനെ കുറിച്ചുമാത്രമായിരുന്നു എന്റെ ചിന്ത. ഞാന്‍ ഒരു തവണ ശ്രമിക്കുകയും ചെയ്തു. പക്ഷെ പരാജയപ്പെട്ടു.

എന്നെ കുറിച്ചുള്ള സംസാരങ്ങള്‍ അതിരുകവിഞ്ഞപ്പോള്‍ അച്ഛനും അമ്മയും എനിക്ക് വേണ്ടി തിരക്കിട്ട് വിവാഹാലോചനകള്‍ തുടങ്ങി. ഒരു കുട്ടിയുള്ള ഭാര്യ മരിച്ച ഒരാളെ അവര്‍ എനിക്ക് വേണ്ടി കണ്ടെത്തി. അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും എന്നെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹത്തിന് ഞാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ഞാന്‍ സായന്തിനോട് പറഞ്ഞു. സായന്ത് എന്റെ സുഹൃത്തായിരുന്നു. ഇപ്പോള്‍ എന്റെ ഭര്‍ത്താവും. വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് സായന്തിനോട് പറഞ്ഞപ്പോള്‍ 'നീ എന്റെ കൂടെ വീട്ടിലേക്ക് പോരൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാനാവില്ലെന്ന് സായന്തിന്റെ അച്ഛന്‍ പറഞ്ഞു. പിറ്റേന്നുതന്നെ ഞങ്ങള്‍ വീടിനടുത്തുള്ള അമ്പലത്തില്‍ പോയി വിവാഹം കഴിച്ചു. സുഹൃത്തല്ലേ, കുഴപ്പമുണ്ടാകില്ലെന്ന് ഞാന്‍ കരുതി. എന്റെ തോന്നല്‍ ശരിയായിരുന്നു. അദ്ദേഹം കരുണയുള്ളവനായിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ആര്‍ക്കും എന്നെ ഉള്‍ക്കൊള്ളാനായില്ല. അവര്‍ എന്നെ വെറുത്തു. ഒരുമാസം കഴിഞ്ഞ് ഗര്‍ഭിണി ആയപ്പോഴും അവര്‍ പറഞ്ഞു, 'കുഞ്ഞിനെ കളഞ്ഞേക്ക്..നിന്നെ പോലെയിരിക്കുന്ന ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് വേണ്ട' എന്ന്.

എന്റെ ഭര്‍ത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞാന്‍ തനിച്ചായിരുന്നു, എന്റെ മാതാപിതാക്കളോട് ഇക്കാര്യങ്ങള്‍ പറയാന്‍ സാധിക്കുമായിരുന്നില്ല. എങ്ങനെ പറയാനാണ് വീട്ടില്‍ നിന്ന് ഒളിച്ചോടി വന്നതല്ലേ? വയറ്റിലുള്ള എന്റെ കുഞ്ഞ് മാത്രമായിരുന്നു എന്റെ ശക്തി. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരോട് പൊരുതാനുള്ള ശക്തി ഞാന്‍ നേടി. എന്റെ കുഞ്ഞിനെ വേദനിപ്പിക്കാന്‍ അവരെ ഞാന്‍ അനുവദിച്ചില്ല. അവസാനം കുഞ്ഞ് ജനിച്ചു. അവള്‍ക്ക് വിറ്റിലിഗോ ഇല്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ ചേര്‍ത്തുപിടിച്ചു. എന്നിരുന്നാലും അവര്‍ എനിക്കെല്ലായ്‌പ്പോഴും ഒരുപോലായിരുന്നു.

വെള്ളപ്പാണ്ട് എന്റെ മുഖത്താകെ പടര്‍ന്നപ്പോള്‍ എന്റെ ഭര്‍ത്താവ് പോലും മുഖംതിരിച്ചു. കുറച്ച് പൈസ ഞാന്‍ സമ്പാദിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അത് ഗുണം ചെയ്‌തേക്കുമെന്ന് എനിക്ക് തോന്നി. ഒരു ദിവസം എനിക്ക് ഒരു അവസരം കൈവന്നു. എന്റെ മകളുടെ ഡാന്‍സ് ക്ലാസില്‍ നൃത്തം ചെയ്യുന്നവര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്ന പപിയ ചേച്ചിയാണ് അവസരവുമായി വന്നത്. എന്റെ മേക്കപ്പ് ക്ലാസില്‍ മേക്കപ്പ് പഠിപ്പിക്കുന്നതിനായി വിറ്റിലിഗോ ഉള്ള ആളുകളെ തിരയുകയാണ് നീ ചെയ്യുമോ എന്ന്? ഞാന്‍ സമ്മതിച്ചു. പക്ഷെ വീട്ടില്‍ നിന്ന് സമ്മതിച്ചില്ല. പക്ഷെ അവസരം വിട്ടുകളയാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ ഭര്‍ത്താവ് ഓട്ടോ കൂലി പോലും തന്നില്ല, പപിയ ചേച്ചിയാണ് എല്ലാം കൊടുത്തത്.

എല്ലാം മാറിമറിഞ്ഞു. മേക്കപ്പ് കസേരയില്‍ മേക്കപ്പെല്ലാം കഴിഞ്ഞ് ഇരിക്കവേ അവരെന്നെ കണ്ണാടിയില്‍ കാണിച്ചുതന്നു. അതുവരെയുള്ളതെല്ലാം ആ നിമിഷം ഞാന്‍ മറന്നു. എന്റെ ജീവിതത്തിലുടനീളം ഏറ്റവും വൃത്തികെട്ട ഒരാളായാണ് ഞാന്‍ എന്നെ കണ്ടിരുന്നത്. പക്ഷെ, ഇവിടെ ഞാന്‍ അതീവ സുന്ദരിയായിരിക്കുന്നു. എനിക്ക് വിറ്റിലിഗോ ഉണ്ടെങ്കിലെന്താ? ഞാനാരേക്കാളും കുറഞ്ഞ വ്യക്തിയല്ല.

പപിയ ചേച്ചിയും അവരുടെ സഹപ്രവര്‍ത്തകരും എന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഞാന്‍ വൈറലായി. എനിക്ക് കോളുകള്‍ വരാന്‍ തുടങ്ങി. അവര്‍ നന്നായി ശമ്പളം നല്‍കിയിരുന്നു. അതുകൊണ്ട് സന്തോഷത്തോടെ ഞാനത് ചെയ്തു. പക്ഷെ അതോടെ എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് നിന്റെ ഭാര്യ നിന്റെ കയ്യില്‍ നിന്ന് പോയി എന്ന മട്ടില്‍ സംസാരിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് എന്നോട് വഴക്കുണ്ടാക്കാന്‍ തുടങ്ങി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വിളിച്ച് എനിക്ക് കുടുംബത്തില്‍ ഒരു അത്യാവശ്യം വന്നതുകൊണ്ട് എനിക്ക് വരാന്‍ പറ്റില്ലെന്ന് അറിയിക്കേണ്ടി വന്നു. ഞാന്‍ ഒട്ടും പ്രൊഷണലിസം ഇല്ലാത്തയാളാണ് എന്നുപറഞ്ഞ് ഒരിക്കല്‍ അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. എന്റെ ബുക്കിങ് പതിയെ കുറഞ്ഞു. എനിക്ക് ആകെയുണ്ടായിരുന്ന വരുമാനം ഇല്ലാതായി.

ഇന്നും ഞാന്‍ എന്നും നന്നായി ഇരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ചില ദിവസങ്ങളില്‍ എനിക്ക് എല്ലാം കയ്യില്‍ നിന്ന് പോകും. അന്ന് ഞാന്‍ വല്ലാതെ കരയും..എന്തുകൊണ്ട് ഞാന്‍ എന്ന് ഉറക്കെ ചോദിക്കും. പക്ഷെ എന്റെ മകള്‍ അത് കാണുമ്പോള്‍ ഓടിവന്ന് ആലിംഗനം ചെയ്ത് ആരാണ് അമ്മയെ കരയിപ്പിച്ചത്, ഞാനവര്‍ക്ക് കാണിച്ചുകൊടുക്കും എന്ന് പറയാറുണ്ട്. അപ്പോള്‍ ഞാനോര്‍ക്കും ഞാനെല്ലാം അവള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന്. എനിക്ക് ഉണ്ടായ ദുരനുഭവങ്ങളുടെ അടുത്തുപോലും അവള്‍ പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരുകാര്യം അവള്‍ അറിയണമെന്നും മനസ്സിലാക്കണമെന്നും എനിക്ക് നിര്‍ബന്ധമുണ്ട്. എന്തുതന്നെയായാലും അവള്‍ പെര്‍ഫെക്ട് ആണ്. എനിക്ക് മുന്നോട്ടുപോകാന്‍ അതുമാത്രം മതി..'

Content Highlights: Vitiligo model Dolon Mukherjee's life story

dot image
To advertise here,contact us
dot image