കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലറ്റു; ഗുരുതര പരുക്ക്
30 Nov 2022 8:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ വിരലറ്റു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ പാപ്പാൻ പുഷ്കരൻ പിളളയുടെ വിരലാണ് ആനയുടെ കടിയേറ്റ് അറ്റുപോയത്. ഇയാളുടെ മറ്റൊരു വിരലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
മരുന്ന് കൊടുക്കുന്നതിനിടെ കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാർട്ട് ചെയ്തതോടെ കുട്ടിയാന കയ്യിൽ കടിക്കുകയായിരുന്നു എന്ന് പുഷ്കരൻ പിള്ള പറഞ്ഞു. കടിയേറ്റ പാപ്പാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വിരൽ തുന്നിച്ചേർക്കാൻ കഴിയാത്ത വിധം ചതഞ്ഞു വേർപെട്ട നിലയിലായിരുന്നു. രണ്ടു മാസം മുമ്പാണ് തളളയാന ചരിഞ്ഞതിനെ തുടർന്ന് കോട്ടൂർ വനത്തിൽ നിന്ന് ആരണ്യയെ ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്.
ആനകൾക്ക് മരുന്ന് നൽകാനും മറ്റുമായി പരിപാലന കേന്ദ്രത്തിൽ ഡോക്ടർക്ക് പുറമേ രണ്ട് അസിസ്റ്റന്റുമാരുണ്ട്. എന്നാൽ ഇവരൊക്കെ പാപ്പാന്മാരെ മരുന്ന് ഏൽപിച്ച് കയ്യൊഴിയുകയാണ് പതിവെന്ന് ആരോപണമുണ്ട്. പരുക്കേറ്റ കുട്ടിയാനയ്ക്ക് യഥാസമയം ചികിത്സ നൽകാത്തതും മരുന്ന് വാങ്ങുന്നതിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതും വിവാദമായിരുന്നു.