ഉമാ തോമസിന് കൂടുതല്‍ ലീഡ് നല്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,001 രൂപ; പ്രഖ്യാപിച്ച് 'ഇന്‍കാസ്', കാശെറിഞ്ഞ് വോട്ടുപിടിക്കലെന്ന് സിപിഐഎം
കോണ്‍ഗ്രസിന് ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണോയെന്ന് സോഷ്യല്‍മീഡിയ.
17 May 2022 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്.
ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്നേഹ സമ്മാനമെന്ന പേരിലാണ് വാഗ്ദാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് ഇന്‍കാസ് വാഗ്ദാനം ചെയ്തത്.
സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈബര്‍ സിപിഐഎം രംഗത്തെത്തി.
'ചിലയിടങ്ങളില്‍ വോട്ടിന് പണം. ചിലയിടങ്ങളില്‍ വോട്ടു പിടിച്ചാല്‍ പണം. എന്താണ് ഖദറിന് സംഭവിക്കുന്നത്? സ്ഥലം മാറുമ്പോള്‍ തുകയില്‍ വല്ല മാറ്റവുമുണ്ടാകുമോ'യെന്നാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പരിഹാസം. 'വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണോ'യെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.