
വയനാട് ദുരന്ത ബാധിതർക്കുള്ള സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി സജി ചെറിയാൻ ഒരു ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സജി ചെറിയാൻ ചെക്ക് കൈമാറി.
വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങള് സംഭാവന ചെയ്യുന്നത് തുടരുന്നു. പ്രമുഖ വ്യവസായി എം എ യൂസഫലി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര് എം എ നിഷാദ്, റീജിയണല് ഡയറക്ടര് ജോയി ഷഡാനന്ദന് എന്നിവര് ചേര്ന്ന് കൈമാറി. ഇന്നത്തെ മറ്റ് കണക്കുകള് ഇങ്ങനെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി അമൽ നീരദ് പ്രൊഡക്ഷൻസ്. 10 ലക്ഷം രൂപയാണ് കമ്പനി പാർട്ണര് കൂടിയായ നടി ജ്യോതിർമയി എറണാകുളം ജില്ലാ കളക്ടർക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചിൻ കോർപ്പറേഷൻ ഒരു കോടി രൂപ നൽകും. കൗൺസിലർമാർ ഒരു മാസത്തെ ഓണറേറിയവും നൽകും.
'കഞ്ചാവ്' റോയല്റ്റിയില് നിന്ന് ഒരു ലക്ഷം രൂപ വയനാടിന് നല്കാന് ഡിസി ബുക്സിനോട് ലിജീഷ് കുമാര്
വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകൾ നിർമിച്ച് കൊടുക്കുമെന്ന് പ്രവാസി സംഘടനയായ അക്കാഫ് അസോസിയേഷൻ. അർഹരായവരെ കണ്ടെത്തി അക്കാഫ് അസോസിയേഷൻ നേരിട്ടാണ് വീട് നിർമ്മാണം നടത്തുക.
വയനാടിന് കൈത്താങ്ങാവാന് റിപ്പോര്ട്ടര് ടി വി ടൗണ്ഷിപ്പ് നിര്മ്മാണത്തില് പങ്കാളിത്തം വഹിക്കുമെന്ന് റിപ്പോര്ട്ടര് ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസല് നല്കുമെന്ന് ആന്റോ അഗസ്റ്റിന് പറഞ്ഞു. ടൗണ്ഷിപ്പിന് 150 ഏക്കര് സ്ഥലം വിട്ടു നല്കും. നൂറോളം വീടുകള് വെച്ചുനല്കും. 15 സെന്റില് മൂന്ന് ബെഡ്റൂം ഉള്ള വീടുകള് വെച്ചു നല്കാനാണ് ആഗ്രഹിക്കുന്നത്. ടൗണ്ഷിപ്പ് റിപ്പോര്ട്ടര് ടിവിയുടെ നേതൃത്വത്തില് ഉണ്ടാക്കാന് തയ്യാറാണെന്ന് അറിയിക്കുകയാണ്. ഇക്കാര്യം പ്രൊപ്പോസല് ആയി മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടര്ലാ ഹോളിഡേയ്സ് 10 ലക്ഷം രൂപ സംഭാവന നല്കി. വണ്ടര്ലാ കൊച്ചി പാര്ക്ക് മേധാവി എം എ രവികുമാര്, പിആര്ഒ അനിൽ പി ജോയ് എന്നിവര് മന്ത്രി പി രാജീവിന് ചെക്ക് കൈമാറി.
ദുരിതബാധിതർക്ക് 10 വീടുകൾ നിർമ്മിച്ചു നൽകുമെന്ന്
അൻവർ സാദത്ത് എംഎൽഎ. രാഹുൽ ഗാന്ധി നൽകുന്ന 100 വീടുകളിൽ 10 എണ്ണം നിർമ്മിച്ച് നൽകാനാണ് തീരുമാനം.
സുമനസ്സുകളായ സ്പോൺസർമാരുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ച് നൽകുക.
തൃക്കാക്കര സഹകരണ ആശുപത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് 10 ലക്ഷം രൂപ സംഭവാന നല്കി. മന്ത്രി പി രാജീവിന് ആശുപത്രി പ്രസിഡന്റ് ഡോ. എം പി സുകുമാരന് ചെക്ക് കൈമാറി.
ദുരന്ത മേഖലയില് പുനരധിവാസ പ്രവര്ത്തനങ്ങള്ക്ക് ആദ്യ ഘട്ടമായി മൈജി 25 ലക്ഷം രൂപ നല്കി. കൂടുതല് തുക സംഭാവന ചെയ്യുമെന്ന് മൈജി ചെയര്മാനും ഡയറക്ടറുമായ എ കെ ഷാജി അറിയിച്ചു. വീടുകള് നിര്മ്മിച്ചു നല്കുക, പ്രദേശം വാസയോഗ്യമാക്കുക, ഗതാഗതം, വൈദ്യുതി എന്നിവ പുനഃസ്ഥാപിക്കുക എന്നീ കാര്യങ്ങള്ക്ക് ഊന്നല് നല്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്കി പോത്തീസ് റീട്ടെയ്ല് പ്രൈവറ്റ് ലിമിറ്റഡ്. പോത്തീസ് എംഡി എസ് മഗേഷ്, സിഇഒ ടി വി വെങകടേഷ് എന്നിവര് മുഖ്യമന്ത്രിയെ സന്ദര്ശിച്ച് തുക കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ കെെമാറി നടൻ സൗബിൻ ഷാഹിർ. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിർമ്മാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി നടന് ജോജു ജോർജ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ സർക്കാർ അനുവദിച്ചു. തുക വിനിയോഗിക്കേണ്ടത് സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാർ ഒരുമാസത്തെ ശമ്പളം നൽകും. മാസ ശമ്പളമായ ഒരു ലക്ഷം രൂപ വീതം 8 ലക്ഷം രൂപയാണ് നൽകുക. കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നിവരാണ് സംഭാവന നൽകുക.
മുണ്ടക്കൈയില് മൂന്ന് കോടി രൂപയുടെ പുനരധിവാസ പ്രവര്ത്തനങ്ങള് വിശ്വശാന്തി ഫൗണ്ടേഷന് വഴി നടത്തുമെന്ന്
മോഹന്ലാല്. മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിക്കും.
വിശ്വ ശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പുനർനിർമ്മാണം നടത്തുക.
മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 2.50 കോടി പിന്നിട്ടു. ധനശേഖരണത്തിനായി ആപ്ലിക്കേഷന് പുറത്തിറക്കി ഒരു ദിവസം പൂര്ത്തിയാക്കുന്നതിന് മുമ്പെയാണ് 2.5 കോടി രൂപ പിന്നിട്ടിരിക്കുന്നത്.
ദുരന്തത്തിൽ ഇരയായവർക്കായി ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായുള്ള ഒരു കോടി രൂപയുടെ ചെക്ക് മന്ത്രി എം ബി രാജേഷിന് കൈമാറി.
വയനാടിന്റെ അതിജീവനത്തിനായി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഒരു ലക്ഷം രൂപ നൽകി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ജൂലായ് വരെ ലഭിച്ച എട്ടു മാസത്തെ ഓണറേറിയത്തിന്റെ തുകയായ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബിനീഷ മുസ്തഫ കൈമാറിയത്.
ദുരന്തത്തിൽപ്പെട്ട അർഹരായവരിൽനിന്ന് ഒരാൾക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ച് കൊടുവള്ളി മഹല്ല് കമ്മിറ്റി യോഗം.
മേപ്പാടി ദുരിതാശ്വാസ ക്യാമ്പില് 400 മൊബൈല് ഫോണുകളും ഒരുമാസം സൗജന്യമായി ഉപയോഗിക്കാവുന്ന സിമ്മുകളും എത്തിച്ച് മലപ്പുറം വണ്ടൂരിലെ 'ചെങ്ങായീസ്' യുവജനക്കൂട്ടായ്മ. ദൂരെയുള്ള ബന്ധുക്കളെ ബന്ധപ്പെടാന് വഴിയൊരുക്കുക എന്നതാണ് ഇതിന് പിന്നിൽ. ആദ്യഘട്ടത്തിൽ 100 പേർക്കാണ് മൊബൈൽ ഫോൺ നൽകിയത്. വിവിധ ക്യാമ്പുകളിലായി 400ഓളം ഫോണുകൾ വിതരണം ചെയ്യും
ദുരന്തത്തിൽ എല്ലാം നഷ്ടമായവര്ക്ക് 10 കോടി രൂപ ചെലവില് 50 വീടുകള് നിര്മിച്ചുനല്കുമെന്ന് ശോഭാഗ്രൂപ്പ് ചെയര്മാനും സ്ഥാപകനുമായ പി എന് സി മേനോന് അറിയിച്ചു. വീടുകളുടെ നിര്മ്മാണവും സഹായധനവും കൈകാര്യം ചെയ്യുക പിഎന്സി മേനോനും ഭാര്യ ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുറുംബ എജുക്കേഷണല് ആന്ഡ് ചാരിറ്റബിള് ട്രസ്റ്റ് വഴിയായിരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.
ദുരിതബാധിതര്ക്ക് 30 വീടുകള് വെച്ച് നല്കുമെന്ന് യൂത്ത് കോണ്ഗ്രസ്. താല്ക്കാലികമായി 50 വാടക വീടുകള് ഒരുക്കി നല്കും. മാതാപിതാക്കള് നഷ്ടമായ കുട്ടികളുടെ പഠനം ഉറപ്പുവരുത്തുമെന്നും യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് അറിയിച്ചു.
വയനാട് ദുരന്തത്തില് വീട് നഷ്ടപ്പെട്ട 100ലധികം പേര്ക്ക് കോണ്ഗ്രസ് വീട് വെച്ചു നല്കും. വിഷയം പാര്ലമെന്റില് അവതരിപ്പിക്കുമെന്നും രാഹുല് ഗാന്ധി പറഞ്ഞു. സുരക്ഷിതമായ പുനരധിവാസം സര്ക്കാര് ഉറപ്പ് വരുത്തണമെന്നും ഇതിന് സര്ക്കാരുമായി ചര്ച്ച നടത്തുമെന്നും രാഹുല് വ്യക്തമാക്കി.
ദുരന്തത്തില് വീട് നഷ്ട്ടപെട്ട 50 പേര്ക്ക് സഭ വീട് വെച്ച് നല്കും. 10 ലക്ഷം രൂപ ചെലവില് തീരുന്ന വീടുകള് ആണ് നിര്മിച്ചു നല്കുക.
വയനാട്ടിലെ ദുരന്തബാധിതർക്ക് സമ്മാന തുക നൽകി കാലിക്കറ്റ് സര്വകലാശാലയിലെ ഗവേഷണ വിദ്യാര്ഥി. മലയാള പഠനവിഭാഗത്തിലെ കെ ടി പ്രവീണാണ് സമ്മാന തുകയായ 5,000 രൂപ ദുരന്തബാധിതർക്ക് നൽകിയത്. കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ തുക വൈസ് ചാന്സലര് ഡോ. പി രവീന്ദ്രന് കൈമാറി. നേരത്തെ ചെറിയൊരു തുക പ്രവീണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയിരുന്നു.
ദുരിതബാധിതർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ എൻ മോഹനൻ, പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ എസ് കെ ഉമേഷിന് ചെക്ക് കൈമാറി.
വയനാട് ദുരന്തത്തില് ധന സഹായം പ്രഖ്യാപിച്ച് ഇന്ത്യന് ആര്ട്ട് ഫെഡറേഷന് കുവൈറ്റ്. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അടിയന്തരമായി നല്കും. സാധ്യമായ ഏതു സഹായവും എത്തിക്കാന് ഇന്ത്യന് ആര്ട്ട് ഫെഡറേഷന് പ്രവര്ത്തകര് സന്നദ്ധരാണെന്ന് ചെയര്മാന് പ്രേമന് ഇല്ലത്ത് പ്രസിഡന്റ് ഷെറിന് മാത്യു, ജനറല് സെക്രട്ടറി ലിയോ കിഴക്കേവീടന് എന്നിവര് അറിയിച്ചു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻമകളുടെ വിവാഹ സത്കാരത്തിനായി കരുതിവെച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ച് കെ ടി ജലീല് എംഎല്എയും കുടുംബവും.
ദുരിതബാധിതർക്കായി ക്ഷേത്രത്തിലെ മാനവസേവാനിധിയായ 'കൃഷ്ണ ഹസ്തം' സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി വി ആർ അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു.
ഉരുള്പൊട്ടലില് നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യുഎഇ. 10 വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആയുർവേദ മെഡിക്കല് അസോസിയേഷന് ഓഫ് ഇന്ത്യ (എഎംഎഐ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി. ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഭാരതീയ ചികിത്സാവകുപ്പും നാഷ്ണല് ആയുഷ് മിഷനുമായി ചേര്ന്നുകൊണ്ട് നടത്തുന്ന വിവിധ വൈദ്യ സഹായങ്ങള്ക്കൊപ്പം രോഗികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പ്രത്യേക മെഡിക്കല് സംഘത്തെ കൂടി കോട്ടയ്ക്കൽ ആയുര്വേദ കോളേജും കോയ്ക്കല് ഗവ. ആയുര്വേദ മാനസികാരോഗ്യ ആശുപത്രിയുമായി ചേര്ന്ന് തയ്യാറാക്കിയിട്ടുണ്ട്. ദീര്ഘകാലം ക്യാമ്പില് കഴിയുന്നവര്ക്ക് ആരോഗ്യ പരിരക്ഷയ്ക്കും സാര്ക്കാരിന്റെ നേതൃത്വത്തില് പുനരധിവാസ പ്രവര്ത്തനങ്ങള്ക്കും സഹായം നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ സി ഡി ലീന, ജനറൽ സെക്രട്ടറി ഡോ. കെ സി അജിത് കുമാർ എന്നിവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്കി വെണ്ണല സര്വീസ് സഹകരണ ബാങ്ക്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് ബാങ്ക് പ്രസിഡന്റ് അഡ്വ. എ എന് സന്തോഷ് ചെക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തി ആസിഫ് അലി. തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കമൽഹാസൻ. 25 ലക്ഷം രൂപയാണ് കമൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാടെത്തിക്കും. അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് എത്തിക്കുക. ആശുപത്രി അധികൃതര് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആവശ്യപ്പെട്ട പട്ടികയിലുള്ള മരുന്നുകളാണ് എത്തിക്കുക.
വയനാടിനായി സഹായധനം കൈമാറി ഫഹദും നസ്രിയയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറിയതായി ഫഹദ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ചൂരൽമല ദുരന്തത്തിലെ ഇരകൾക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. ആദ്യ ഘട്ടത്തിൽ 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സെക്രട്ടറി ടി ടി ജിസ്മൻ, പ്രസിഡന്റ് എൻ അരുൺ എന്നിവർ അറിയിച്ചു.
കാനറാ ബാങ്ക് ഒരുകോടി രൂപ, കെഎംഎംഎല് 50 ലക്ഷം രൂപ, വനിതാ വികസന കോര്പ്പറേഷന് 30 ലക്ഷം രൂപ, ഔഷധി ചെയര്പേഴ്സണ് ശോഭന ജോര്ജ്ജ് 10 ലക്ഷം രൂപയും നല്കി.
തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസില് എത്തി കൈമാറി. ടിബറ്റന് ആത്മീയ നേതാവ് ദലൈലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
ദുരന്തത്തിൽ അനാഥരായവരെയും നാശം വിതച്ച പ്രദേശത്തേയും ചേർത്ത് പിടിക്കാൻ നോര്ക്ക ഡയറക്ടറും എ ബി എന് ഗ്രൂപ്പ് ചെയര്മാനുമായ ജെ കെ മേനോൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ചു.
ഐഎംസിസി കുവൈറ്റ് കമ്മിറ്റി ആദ്യ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകും.
വയനാട് ദുരന്തത്തിൽ കുന്നംകുളം നഗരസഭ രണ്ട് ലക്ഷം നൽകും. കൗൺസിലർമാരും നഗരസഭാ ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിന് നഗരസഭാ ഓഫീസിൽ പത്തു മുതൽ ആറു വരെ കളക്ഷൻ സെന്റർ പ്രവർത്തിക്കും.
ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഒഐസിസി കുവൈറ്റ് നാഷനൽ കമ്മിറ്റി അഞ്ചു ലക്ഷം നൽകും. ആദ്യ ഗഡുവായാണ് ഇത്രയും തുക നൽകുന്നതെന്നും ആവശ്യങ്ങൾ കണക്കിലെടുത്ത് മറ്റു സഹായം ലഭ്യമാക്കുമെന്നും ഒഐസിസി അറിയിച്ചു.
ദുരിതമനുഭവിക്കുന്നവർക്ക് നാലമ്പല തീർഥാടന വരുമാനത്തിൽനിന്ന് സഹായം നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്. ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപയാണ് നൽകുക. അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് 'ഓർമ' സംഘടന അറിയിച്ചു. നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ ഭാരവാഹികൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. 2.5 കോടി രൂപ പുനരധിവാസത്തിന്.
വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായി രവി പിള്ളയുടെ അഞ്ച് കോടി രൂപ ധനസഹായം എത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി അഞ്ച് കോടി രൂപ ധന സഹായം പ്രഖ്യാപിച്ചു. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ് ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്ത വേദനയിലാണ് നാട്. ദുരിതത്തിൽ ഇരുന്നൂറിലധികം ആളുകൾ മരിച്ചു. മരണ സംഖ്യ കൂടിവരികയാണ്. നിരവധി പേരെ കണ്ടുകിട്ടാനുണ്ട്. നിരവധി വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ച് പോയത്. പ്രദേശത്തെ സ്കൂൾ പാടെ തകർന്ന അവസ്ഥയിലാണ്. കേരളം കണ്ട വലിയ ദുരന്തമാണ് വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ. ദുരന്ത മേഖലയിൽ കഴിയുന്നവർക്കാവശ്യമായ ഭക്ഷണ സാധനങ്ങളായും വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും ദുരന്തമുഖത്തേക്ക് കേരളത്തിന്റെ പല ഭാഗത്ത് നിന്നും എത്തുന്നുണ്ട്. ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് പുറത്ത് നിന്നും ഇതിനോടകം സഹായം ലഭിച്ചു. വയനാടിനായി കൈകോർത്ത് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.