കൊച്ചി: ആര്എല്വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ നടത്തിയത് ബോധപൂര്വ്വമായ അധിക്ഷേപമെന്ന് ഹൈക്കോടതി. ആര്എല്വി രാമകൃഷ്ണന്റെ പേര് അഭിമുഖത്തില് സത്യഭാമ പറഞ്ഞിട്ടില്ല. എന്നാല് ആക്ഷേപം ആരെക്കുറിച്ചെന്ന് എളുപ്പത്തില് മനസിലാക്കാനാകുമെന്നും കോടതി പറഞ്ഞു. സത്യഭാമയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയ ഉത്തരവില് ഹൈക്കോടതി വ്യക്തമാക്കി.
അഭിമുഖ വീഡിയോയില് നിന്ന് ഇക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ആര്എല്വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിന് മതിയായ തെളിവുണ്ട്. വീടിന്റെ നാല് ചുവരുകള്ക്കുള്ളില് മാത്രം ഒതുങ്ങുന്നതെന്ന വാദം ഹൈക്കോടതി തള്ളി. അഭിമുഖം യൂട്യൂബ് വഴി പൊതുസമൂഹം കാണുമെന്ന് സത്യഭാമയ്ക്ക് അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഒരാഴ്ചയ്ക്കുള്ളില് നെടുമങ്ങാട് അഡീഷണല് സെഷന്സ് കോടതിയില് കീഴടങ്ങണമെന്നും നിർദേശിച്ചു. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടികജാതി - പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്എല്വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല് സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്എല്വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.
സത്യഭാമയുടെ പരാമർശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര് എല് വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തിൽ ആർ എൽ വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദർശനം നടത്താൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.