ആലപ്പുഴ: കുഴിമന്തിക്കട ആക്രമണത്തിൽ പ്രതിയായ പൊലീസുകാരനെതിരെ ഇന്ന് റിപ്പോർട്ട് നൽകും. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ ജോസഫ് ആണ് കട ആക്രമിച്ചത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകുക. കേസിൽ പ്രതിയായ വിവരം റിപ്പോർട്ടിലൂടെ അറിയിക്കും.
കട ആക്രമിച്ച പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കും. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് ജോസഫിനെതിരെ നടപടി എടുക്കേണ്ടത്. ഇന്നലെ വൈകിട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനിലെ കുഴിമന്തി കടയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു കട തല്ലിത്തകർത്തത്. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിന് ഉള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും കട ആക്രമിക്കുകയുമായിരുന്നു. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവ സമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.