തിരുവനന്തപുരം: തിരുവനന്തപുരത്തുകാര്ക്ക് മൃതദേഹങ്ങളുമായി ഇനി നെട്ടോട്ടമോടേണ്ട. റിപ്പോര്ട്ടര് വാര്ത്ത പുറത്തുവന്ന് മണിക്കൂറുകള്ക്കകം മോര്ച്ചറിയിലെ മുഴുവന് ഫ്രീസറുകളും നന്നാക്കി തിരുവനന്തപുരം ജനറല് ആശുപത്രി അധികൃതര്. ജനറല് ആശുപത്രിയിലെ മോര്ച്ചറി പ്രവര്ത്തനം നിലച്ച വാര്ത്ത ഇന്നലെയാണ് റിപ്പോര്ട്ടര് ടിവി പുറത്തുവിട്ടത്. വാര്ത്ത റിപ്പോര്ട്ടര് പുറത്തുവിട്ടതിന് മണിക്കൂറുകള്ക്കകം തകരാര് പരിഹരിക്കാന് ശ്രമം തുടങ്ങി. ഉച്ച കഴിഞ്ഞതോടെ തകരാര് പൂര്ണമായി പരിഹരിച്ചെന്ന് ജനറല് ആശുപത്രി അധികൃതര് അറിയിച്ചു.
രണ്ട് മാസമായി കേടായി കിടന്നത് അടക്കം രണ്ട് ഫ്രീസറുകളും ശരിയാക്കിയതോടെ മൃതദേഹങ്ങളുമായി പൊലീസിനും മരിച്ചവരുടെ ബന്ധുക്കള്ക്കും ഇനി അലയേണ്ടി വരില്ല. ഒരേസമയം എട്ട് മൃതദേഹങ്ങള് സൂക്ഷിക്കാനാവുന്ന സൗകര്യമാണ് റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെ ജനറല് ആശുപത്രിയില് പുനഃസ്ഥാപിച്ചത്. ഇന്നലെ വരെ ഫ്രീസറിലെ തകരാര് പരിഹരിക്കാന് കഴിയുന്നില്ല എന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വാദം. മണിക്കൂറുകള്ക്കുള്ളില് പ്രശ്നം പരിഹരിച്ചതോടെ സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു. അജ്ഞാതമൃതദേഹം അഞ്ച് മണിക്കൂര് നേരം അത്യാഹിത വിഭാഗത്തില് സൂക്ഷിച്ച ദൃശ്യങ്ങളടക്കമാണ് ഇന്നലെ റിപ്പോര്ട്ടര് ടിവി വാര്ത്ത നല്കിയത്.
ജനറല് ആശുപത്രി മോര്ച്ചറിയിലെ ഫ്രീസര് പ്രവര്ത്തനം നിലച്ചതായിരുന്നു ഗുരുതര പ്രതിസന്ധിക്ക് കാരണം. മോര്ച്ചറിയിലെ ഫ്രീസറിന്റെ തകരാര് പരിഹരിക്കാനാകാത്ത ആരോഗ്യവകുപ്പിന്റെ നിരുത്തരവാദ നടപടിയാണ് സംഭവത്തിന് പിന്നില്. രണ്ട് ഫ്രീസറുകളിലായി എട്ട് മൃതദേഹങ്ങള് സൂക്ഷിക്കാനുള്ള സൗകര്യമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഫ്രീസര് തകരാറിലായതോടെ ഈ സൗകര്യമായിരുന്നു ആശുപത്രിയില് നിലച്ചത്.
ഇന്നലെ പൊലീസ് ആശുപത്രിയിലെത്തിച്ച അജ്ഞാതമൃതദേഹം അത്യാഹിത വിഭാഗത്തില് സൂക്ഷിച്ചത് അഞ്ച് മണിക്കൂര് നേരമാണ്. രോഗികള് സ്ഥിരമായി എത്തുന്ന അത്യാഹിത വിഭാഗത്തിലായിരുന്നു മൃതദേഹങ്ങള് സൂക്ഷിച്ചത്. തുടര്ന്ന് മൃതഹേം 17 കിലോ മീറ്റര് അകലെയുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല് കോളേജിലെ ഫ്രീസിങ്ങ് യൂണിറ്റ് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു തലസ്ഥാനത്ത്. അതിനാല് ജില്ലയില് മൃതദേഹങ്ങള് സൂക്ഷിക്കാന് ഇടമില്ലാത്ത സാഹചര്യമായിരുന്നു. ഈ ദുരവസ്ഥയ്ക്കാണ് റിപ്പോര്ട്ടര് ടിവി വാര്ത്തക്ക് പിന്നാലെ പരിഹാരമായത്.