പത്തനംതിട്ട: ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ് മാത്രമേ ഉണ്ടാകൂ. അടുത്ത മണ്ഡല-മകരവിളക്ക് കാലം മുതൽ സ്പോട് ബുക്കിങ് ഉണ്ടാകില്ല. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോര്ഡ് യോഗത്തിലാണ് തീരുമാനം.
വെര്ച്വല് ക്യൂ ബുക്കിങ് ഇല്ലാതെ ശബരിമലയിലെത്തി സ്പോട് ബുക്കിങ് നടത്തി തീര്ഥാടനം ചെയ്യാന് ഇനി കഴിയില്ല. തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ വെബ് സൈറ്റില് കയറി ഓണ്ലൈന്നായി മുന്കൂര് വെര്ച്വല് ക്യൂ ബുക്കിങ് നടത്തുന്നവര്ക്ക് മാത്രമാവും ഇനി ശബരിമല ദര്ശനം സാധ്യമാവുക. ഒരു ദിവസത്തെ ബുക്കിങ് 80,000 ആയി നിജപ്പെടുത്തും. മുന്കാലങ്ങളില് നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് മാസം മുന്പേ ഓണ്ലൈന് ബുക്കിങ് നടത്താമെന്നും യോഗത്തിൽ ധാരണയായി.
നേരത്തെ, 10 ദിവസം മുന്കൂറായി മാത്രമായിരുന്നു ഓണ്ലൈന് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ തിരക്ക് കൂടാൻ കാരണം സ്പോട് ബുക്കിങ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്ലാണ് ഈ സീസണില് സ്പോട് ബുക്കിങ് വേണ്ടെന്ന തീരുമാനത്തിൽ ദേവസ്വം ബോർഡ് എത്തിയത്.