തിരുവന്തപുരം : എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്നും വ്യക്തിപരമായി ആർക്കുവേണമെങ്കിലും യുഡിഎഫിന് വോട്ട് ചെയ്യാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കഴിഞ്ഞ വർഷം പതാക രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിവാദമാക്കിയത് ബിജെപിയാണെങ്കിൽ ഇത്തവണ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ അതിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാൻ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്ന് എന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയെ പിണറായി വിമർശിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
എസ്ഡിപിഐയുമായി കോൺഗ്രസിന് ഡീൽ നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഡീൽ നടന്നിട്ടുണ്ടെങ്കിൽ അത് വേണ്ടെന്ന് പറയേണ്ട ആവശ്യമില്ലെന്നും ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് എസ്ഡിപിഐ നേതൃത്വം തന്നെ വ്യക്തമാക്കിയതാണെന്നുമാണ് വി ഡി സതീശന് പറഞ്ഞത്.