കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗിന് പ്രയാസം ഉണ്ടാക്കി കോൺഗ്രസോ കോൺഗ്രസിന് പ്രയാസം ഉണ്ടാക്കി ലീഗോ ഒരു തീരുമാനം എടുക്കില്ല. ഈ വിഷയത്തിൽ എല്ലാവർക്കും സന്തോഷം ഉള്ള തീരുമാനം വരും. ഈ മാസം അഞ്ചിന് നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏത് സീറ്റിൽ നിന്നാലും ജയിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. അതിന് തെക്ക്, വടക്ക് എന്നില്ല. സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യം തീരുമാനം ആയില്ലെന്നും പിഎംഎ സലാം പറഞ്ഞു.
ഗ്യാൻവാപി വിഷയത്തിൽ ഡൽഹിയിലെ പ്രതിഷേധത്തിൽ എല്ലാ മതേതര പാർട്ടികളും പങ്കെടുക്കേണ്ടതാണ്. ലീഗിൻ്റെ വേഗം കോൺഗ്രസിനും ഉണ്ടാവണം എന്നില്ല. പല പരിപാടികളും ലീഗ് ഒറ്റയ്ക്കാണ് നടത്താറുള്ളത് എന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ധാരണയായെന്നാണ് വിവരം. കൊല്ലം ആർഎസ്പിക്ക് തന്നെ നൽകും. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയതായുള്ള വാർത്ത റിപ്പോർട്ടർ ടിവി ബ്രേക്ക് ചെയ്തിരുന്നു. വയനാട് സീറ്റാണ് ലീഗ് അധികമായി ആവശ്യപ്പെട്ടത്. കണ്ണൂർ, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു.
മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടായെന്നും കോൺഗ്രസ് വ്യക്തമാക്കുകയായിരുന്നു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേരുക. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. രണ്ട് സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോൺഗ്രസിനും ആർഎസ്പിക്കും നൽകുമെന്നാണ് സൂചന.