തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ അനുകൂല സംഘടനകളുടെ ഏകോപന സമിതിയായ സെറ്റോയുടെ നേതൃത്വത്തിലാണ് സമരം. ബിജെപി അനുകൂല സംഘടനയായ ഫെറ്റോയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക വിതരണം ചെയ്യുക, ലീവ് സറണ്ടർ അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. പ്രക്ഷോഭങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും ധിക്കാരപരമായ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സെറ്റോയുടെ നിലപാട്. അതേസമയം പണിമുടക്കിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണമാണ് സർക്കാർ ഉയർത്തുന്നത്.