തിരുവനന്തപുരം: എല്ലാവർക്കും നവവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളെല്ലാവരും ക്രിസ്മസ് ആഘോഷിച്ചു. എന്നാൽ ഉണ്ണിയേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചില്ല. അവിടെ പുൽക്കൂട് നിർമ്മിക്കാൻ കഴിഞ്ഞില്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഇസ്രയേൽ കൊന്നൊടുക്കിയപ്പോൾ ക്രിസ്മസ് ആഘോഷിക്കേണ്ട എന്ന് അവർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണ ക്രിസ്മസ് ആഘോഷിക്കാൻ കഴിയില്ലെന്ന് പോപ്പും പറഞ്ഞു. ഇന്ത്യക്കാർ എന്ന രീതിയിൽ അഭിമാനിക്കാൻ കഴിയാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം ഇസ്രായേലിന് ഒപ്പമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിച്ചത് നമ്മളെ അപമാനത്തിൽ ആഴ്ത്തി. അനുയായികളായ ബിജെപിക്കാർ ഇസ്രായേൽ അക്രമണത്തെ ന്യായീകരിക്കാനും ശ്രമിച്ചു. വലിയ തോതിൽ ആളുകളെ കിട്ടാത്തതിനാൽ അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുടെ വിമർശനം.
'നമ്മുടെ രാജ്യം മതനിരപേക്ഷമാണ്. എന്നാൽ നമ്മുടെ രാജ്യത്തും ചില പ്രശ്നങ്ങൾ ഉണ്ടായി. ചില പ്രത്യേക വിഭാഗം വേണ്ട എന്ന് നിശ്ചയിച്ചു കൊണ്ട് മണിപ്പൂരിൽ വംശഹത്യ ചെയ്യാൻ ശ്രമിക്കുന്നു. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ഭൂപടത്തിൽ വേണ്ട എന്ന് തീരുമാനിക്കുന്നു. ഒരു പ്രത്യേക വിഭാഗം വിശ്വാസികൾ ഈ മണ്ണിൽ വേണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മണിപ്പൂരിൽ ആക്രമണം നടന്നത്. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ഇവിടെ ജീവിക്കേണ്ട എന്നതാണ് സംഘപരിവാർ തീരുമാനിച്ചത്. പല സഭകളും അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസികൾ അവിടെ നേരിട്ട കൊടിയ പീഡനത്തിന് എതിരെ സഭകൾ രംഗത്തെത്തിയിരുന്നു. പുതുവത്സര ആശംസകൾ നേരുമ്പോൾ ഇതൊക്കെ മനസ്സിൽ ഓർക്കണം. ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ചിലർ നടത്തുന്ന ശ്രമങ്ങൾ എല്ലാവർക്കും മനസിലാകും'. മുഖ്യമന്ത്രി പറഞ്ഞു.