കൊച്ചി: ജീവിതത്തിന്റെ ആദ്യാവസാനം മികച്ച ട്രേഡ് യൂണിയനിസ്റ്റായി പ്രവർത്തിച്ച നേതാവായിരുന്നു കാനം രാജേന്ദ്രൻ. അധികാര മോഹം ബാധിക്കാത്ത കാനം രണ്ടു തവണ നിയമസഭാംഗം ആയിരുന്നെങ്കിലും മന്ത്രിസഭയിലെത്തിയില്ല. അന്നെല്ലാം ട്രേഡ് യൂണിയന്റെ മുൻനിര പ്രവർത്തകനായിരുന്ന അദ്ദേഹം സിനിമ പ്രവർത്തകർക്കിടയിലും സംഘടന രൂപീകരിക്കാൻ മുന്നിൽ നിന്നു.
എഴുപതുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ കാനം പാർട്ടിയിലും ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും ഒരേ പോലെ തിളങ്ങി. തോട്ടം മാനേജരായിരുന്ന അച്ഛനൊപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കാനം രാജേന്ദ്രൻ വളർന്നത്. പിൽക്കാലത്ത് നിയമസഭയിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യ ബില്ലായി അവതരിപ്പിച്ച കാനം തന്റെ കൂറ് തൊഴിലാളികളോട് തന്നെയെന്ന് അടിവരയിട്ടു. ഈ ബില്ലിന്റെ ചുവടു പിടിച്ചാണ് പിന്നീട് നിർമ്മാണ തൊഴിലാളി നിയമം നിലവിൽ വന്നത്. യുവജന രംഗത്ത് നിന്ന് നേരിട്ട് തൊഴിലാളി യൂനിയൻ പ്രവർത്തനം തുടങ്ങിയ അദ്ദേഹം 1970ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2006 മുതൽ ഏറെക്കാലം എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു കാനം രാജേന്ദ്രൻ. ഇക്കാലയളവിൽ അദ്ദേഹം കേരളത്തിലെ സംഘടനയെ ഇന്ത്യയിലെ മികച്ച ഘടകമാക്കി മാറ്റി. സിനിമ മേഖല, ഐ ടി സ്ഥാപനങ്ങൾ, പുതുതലമുറ ബാങ്കുകൾ, അസംഘടിത മേഖല തുടങ്ങി എഐടിയുസിക്ക് വിവിധ മേഖലകളിൽ സംഘടനയുണ്ടായത് കാനം ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ്. എഐടിയുസിയുടെ ദേശീയ ഉപാധ്യക്ഷനായിരിക്കെയാണ് കാനം രാജേന്ദ്രൻ വിടവാങ്ങിയത്.