അരവിന്ദ് വെട്ടിക്കലിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്; ഡിഗ്രി പ്രവേശനം വാഗ്ദാനം ചെയ്തും പണം തട്ടി

വിദ്യാർത്ഥികളി നിന്ന് പണം വാങ്ങിയതായും ഇവരുടെ യഥാർത്ഥ സർട്ടിഫിക്കറ്റുകളും കൈക്കലാക്കിയതായും കണ്ടെത്തൽ

dot image

തിരുവനന്തപുരം: വ്യാജ നിയമന ഉത്തരവ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും വഞ്ചിച്ചു. ബി എസ് സി പ്രവേശനം വാഗ്ദാനം ചെയ്തും അരവിന്ദ് വെട്ടിക്കൽ തട്ടിപ്പ് നടത്തി. വിദ്യാർത്ഥികളി നിന്ന് പണം വാങ്ങിയതായും ഇവരുടെ യഥാർത്ഥ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയതായും കണ്ടെത്തി. ഇത് സംബന്ധിച്ച് തട്ടിപ്പിനിരയായ വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.

കേസിൽ അറസ്റ്റിലായ അരവിന്ദിനെ കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കാളിത്തമുള്ളതായി സംശയയിക്കുന്നുണ്ടെന്നും അഞ്ച് പേർ തട്ടിപ്പിന് ഇരയായതായും പൊലീസ് പറഞ്ഞു. അരവിന്ദിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. മൊബൈൽ ഫോണുകൾ സൈബർ ഡോം പരിശോധിക്കുകയാണ്.

ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ സംഘടന നടപടി. സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് അരവിന്ദനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് നടപടി.

ദേശീയ നേതൃത്വത്തിന്റെ നിർദേശത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്പലതയാണ് അരവിന്ദനെ സസ്പെൻഡ് ചെയ്തത്. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് വ്യാജ നിയമന ഉത്തരവ് നൽകിയ കേസിലാണ് അരവിന്ദ് വെട്ടിക്കൽ പിടിയിലായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ തിരുവനന്തപുരം കൺന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

അരവിന്ദ് പണം വാങ്ങി വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കരുനാഗപ്പള്ളി സ്വദേശിനിക്കാണ് നിയമന ഉത്തരവ് നൽകിയത്. ജനുവരി 17ന് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നതാണ് ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. കൺന്റോൺമെന്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അരവിന്ദ് സമാനമായി നിരവധി നിയമന ഉത്തരവുകൾ തയ്യാറാക്കി എന്നും കണ്ടെത്തലുണ്ട്.

ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ്: യൂത്ത് കോൺഗ്രസ് നേതാവ് കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്

അരവിന്ദ് ബെവ്കോയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്നും പൊലീസ് കണ്ടെത്തി. അരവിന്ദന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കാളിത്തമുള്ളതായും പൊലീസിന് തെളിവ് ലഭിച്ചു. കൺന്റോൺമെന്റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

dot image
To advertise here,contact us
dot image