തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തമിഴ്നാട്ടിലുണ്ടായ മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരാണ് മരിച്ചത്. ചെന്നൈ നഗരത്തിൽ വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു. ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസപ്പെട്ടു. ദുരിത മേഖലയിലുള്ളവർക്ക് സഹായമെത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. മഴക്കെടുതിയിലുണ്ടായ മരണത്തിൽ അനുശോചനവും രേഖപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിലെ ഡിവിസീമയ്ക്കും ബപട്‌ലയ്ക്കുമിടയിൽ 'മിഗ്ജോം' ചുഴലിക്കാറ്റ് കരതൊടും. കരയിലെത്തുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ വരെയായി വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതീവ ജാഗ്രതയിലാണ് സംസ്ഥാനം.