മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്; 'കരാറുകാരന്റെ ന്യായീകരണം കേൾക്കേണ്ടതില്ല': സ്ഥലത്തെത്തി റാന്നി എംഎൽഎ

സർവ്വകക്ഷി യോഗത്തിലെ തീരുമാനമാണ് പ്രധാനമെന്നും പ്രമോദ് നാരായണൻ കൂട്ടിച്ചേർത്തു

dot image

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയിലെ സമരവേദിയിലെത്തി റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുൻപ് മണ്ണെടുപ്പ് നടന്ന പ്രദേശത്ത് പ്രശ്നം ഉണ്ടായപ്പോഴൊന്നും എംഎൽഎ എത്താത്തതിൽ ഒരു വിഭാഗം സമരക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. നാട്ടുകാരൻ ആയിട്ടും മുൻപ് ഒരിക്കലും സ്ഥലത്ത് എത്തിയില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ സമരം നടക്കുന്ന സമയം വിദേശത്തായിരുന്നുവെന്നും അതുകൊണ്ടാണ് എത്താൻ കഴിയാത്തതെന്നും പ്രമോദ് നാരായണൻ പറഞ്ഞു.

മറ്റപ്പള്ളിയിലെ ഏകപക്ഷീയ നീക്കം അംഗീകരിക്കില്ല; ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി പി പ്രസാദ്

മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ അധികൃതരുമായി സംസാരിച്ചിരുന്നു. സർവ്വകക്ഷി യോഗത്തിലും പങ്കെടുത്തിരുന്നു. നാട്ടുകാരൻ എന്ന നിലയിൽ എല്ലാ ഇടപെടലും നടത്തിയിട്ടുണ്ട്. കരാറുകാരന്റെ ന്യായീകരണം കേൾക്കേണ്ടതില്ല. സർവ്വകക്ഷി യോഗത്തിലെ തീരുമാനമാണ് പ്രധാനമെന്നും പ്രമോദ് നാരായണൻ കൂട്ടിച്ചേർത്തു.

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിര്മാണത്തിനായാണ് പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ച് മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് ജെസിബികളും ടിപ്പർ ലോറികളുമായി കരാർ കമ്പനിയെത്തി മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. നവംബർ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം.

മറ്റപ്പള്ളി മലയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

മറ്റപ്പള്ളിയിൽ നിന്ന് മണ്ണെടുക്കാനുള്ള ഏകപക്ഷീയമായ നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതിനുള്ള എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image