
കാസർകോട്: നവകേരള സദസ്സിന് ഉദുമ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉള്ള ഉദുമയിലെ ചട്ടഞ്ചാൽ മൈതാനിയിൽ ആയിരങ്ങളാണ് നവകേരള സദസ്സിനെ വരവേൽക്കാൻ അണിനിരന്നത്. പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള കൗണ്ടറുകളുടെ പ്രവർത്തനം മുഖ്യമന്ത്രിയും സംഘവും വേദിയിൽ എത്തിച്ചേരുന്നതിന് മുമ്പായി തന്നെ ആരംഭിച്ചിരുന്നു. പരാതി കൊടുക്കുമ്പോൾ പരാതിക്കാരന് തിരികെ നൽകുന്ന കിട്ടുന്ന രശീതി തീർന്നത് ഉദുമയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. രശീതി തീർന്നിട്ടും എത്തിക്കുന്നില്ലെന്ന് പരാതിയും ഉയർന്നു. പരാതിയിൽ നമ്പറെഴുതി തിരിച്ചു കൊടുത്ത് പരാതിക്ക് താൽക്കാലിക പരിഹാരം ഉണ്ടാക്കുകയായിരുന്നു. പിന്നീട് രശീതികൾ എത്തിച്ച് പരാതി പരിഹരിക്കുകയായിരുന്നു.
കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണനയും പ്രതിസന്ധികൾക്കിടയ്ക്ക് സംസ്ഥാന സർക്കാർ നടത്തുന്ന മുന്നേറ്റവും ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഉദുമയിലും സംസാരിച്ചത്. കേരളത്തിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നതായി സൂചിപ്പിച്ച മുഖ്യമന്ത്രി 2016ന് മുമ്പ് കേരളീയർ നിരാശയിലായിരുന്നുവെന്നും വ്യക്തമാക്കി. പദ്ധതികൾ ഒന്നും പ്രാവർത്തികമാക്കാൻ കഴിയാത്തതിനാലാണ് കടുത്ത നിരാശ ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ കേരളത്തിൽ മാറ്റങ്ങൾ പ്രകടമാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി സാമ്പത്തിക പരിമിതികൾ ഒട്ടേറെയുണ്ടെന്ന് വ്യക്തമാക്കി.
കേന്ദ്രത്തിനെതിരെ ഉദുമയിലും മുഖ്യമന്ത്രി വിമര്ശനം ഉന്നയിച്ചു. എല്ലാവരേയും ഒരുപോലെ കാണാന് കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രകൃതി ദുരന്തം ഉണ്ടായപ്പോള് സഹായം സ്വീകരിക്കാന് കേന്ദ്രം സമ്മതിച്ചില്ല. സംസ്ഥാനം പണം കടമെടുക്കുന്നത് വികസന പ്രവർത്തനത്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേന്ദ്രം നിയന്ത്രണമില്ലാതെ കടമെടുക്കുന്നതായും കുറ്റപ്പെടുത്തി.
കേന്ദ്രത്തിന് എതിരെ കമ എന്നൊരക്ഷരം പ്രതികരിക്കാന് പ്രതിപക്ഷം തയ്യാറായില്ല. ബിജെപിക്ക് എതിരെ പ്രതികരിക്കാന് പ്രതിപക്ഷത്തിന് എന്താണ് മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി ആശയമല്ല ഇടതുപക്ഷം പിന്തുടരുന്നത്. സംസ്ഥാനത്ത് വികസനം സര്വ്വതല സ്പര്ശിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.