പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്
പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓണ്‍ലൈൻ അഭിമുഖം നടത്തിയത് കോട്ടയം സ്വദേശിയായ ജോയ്‌സ് ജോര്‍ജാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കേസില്‍ പ്രതികളിലൊരാളായ രശ്മി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന് വിശ്വസിപ്പിക്കാന്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ ഇവര്‍ അയച്ചു നല്‍കിയെന്ന് തട്ടിപ്പിനിരയായവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

രശ്മിയുടെയും രാജലക്ഷ്മിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികള്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി തട്ടിപ്പുസംഘം തയ്യാറാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 84 പേര്‍ അംഗങ്ങളായിരുന്നു. ഇതില്‍ 15 പേര്‍ മാത്രമാണ് പണം നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

പിഎസ്‌സി ജോലി തട്ടിപ്പ് നടത്തിയ പ്രതികള്‍ ലക്ഷ്യമിട്ടത് ആഢംബര ജീവിതമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 80 ലക്ഷം രൂപയെങ്കിലും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരു വ്യക്തമാക്കിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ആഢംബര കാറുകളും വീടുകളും വാങ്ങി. ഉദ്യോഗാര്‍ത്ഥിയെ ഇന്റര്‍വ്യൂ ചെയ്ത യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി രാജലക്ഷ്മി തൃശ്ശൂര്‍ ആമ്പല്ലൂരില്‍ പുതിയ വീട് നിര്‍മിച്ചിട്ടുണ്ട്. ഒപ്പം എര്‍ട്ടിഗ, ഡസ്റ്റര്‍ മോഡല്‍ കാറുകളും പ്രതി ഉപയോഗിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണ് ഇതിനുപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

പത്തനംതിട്ട അടൂരിലെ രാജലക്ഷ്മി കുറച്ചുവര്‍ഷങ്ങളായി തൃശ്ശൂര്‍ ആമ്പല്ലൂരിലാണ് താമസം. ആമ്പല്ലൂരിലെ വീടിനുസമീപമാണ് പുതിയ വീട്. രണ്ട് മാസം മുമ്പായിരുന്നു ഗൃഹപ്രവേശം. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് രാജലക്ഷ്മി ഒളിവില്‍ പോയത്. മകളുടെ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് അമ്മയുടെ മൊഴി. പാലക്കാട് സ്വദേശിയായ ഇടനിലക്കാരന്റെ സഹായത്തോടെയാണ് രാജലക്ഷ്മിയും രശ്മിയും ആളുകളെ സമീപിച്ചിരുന്നത്. പണം നല്‍കിയ അമ്പതോളം ആളുകളില്‍ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. ചിലര്‍ രാജലക്ഷ്മിക്ക് നേരിട്ട് പണം നല്‍കിയതായാണ് മൊഴി.

പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ഹെഡ് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കാനായിരുന്നു 'ഉദ്യോഗാര്‍ത്ഥികള്‍ക്ക്' നല്‍കിയ നിര്‍ദേശം. ഇത് വിശ്വസിച്ച് ആളുകള്‍ പിഎസ്‌സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കത്ത് വ്യാജമെന്ന് കണ്ടെത്തിയതോടെ വിജിലന്‍സ് വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com