തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബു എംഎല്‍എക്ക് തിരിച്ചടി

കെ ബാബു ഉന്നയിച്ച നിയമ പ്രശ്നം സുപ്രീം കോടതി പിന്നീട് പരിഗണിക്കും
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബു എംഎല്‍എക്ക് തിരിച്ചടി

കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കെ ബാബു എംഎല്‍എക്ക് തിരിച്ചടി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ച കെ ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് കേരള ഹൈകോടതി ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ ബാബു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എം സ്വരാജിന്റെ ഹര്‍ജി തുടരാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ചത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. എന്നാല്‍ കെ ബാബു ഉന്നയിച്ച നിയമ പ്രശ്നം സുപ്രിംകോടതി പിന്നീട് പരിഗണിക്കും. ഹൈക്കോടതിയിലെ നടപടികള്‍ തടസപ്പെടുന്നത് ഹര്‍ജി ഫലമില്ലാതാക്കുമെന്ന എം സ്വരാജിന്റെ വാദം പരിഗണിച്ചാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ ബാബു സുപ്രിംകോടതിയെ സമീപിച്ചത്.

2021 ലെ നിയമസഭാ തിരഞ്ഞെടപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് എം സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് കെ ബാബു പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com