താനൂര്‍ കസ്റ്റഡി കൊലപാതകം; വഴിത്തിരിവായി റിപ്പോര്‍ട്ടര്‍ ടിവി വെളിപ്പെടുത്തലുകള്‍

റിപ്പോര്‍ട്ടര്‍മാരായ മുബഷിര്‍ പി അക്ബര്‍, അഷ്‌കര്‍ അലി, ടി വി പ്രസാദ്, ലേബി സജീന്ദ്രന്‍ എന്നിവര്‍ സംഭവത്തിന്റെ ഒത്തുക്കളികളും ഗൂഢാലോചനകളും ഓരോന്നായി പുറത്തെത്തിച്ചു
താനൂര്‍ കസ്റ്റഡി കൊലപാതകം; വഴിത്തിരിവായി റിപ്പോര്‍ട്ടര്‍ ടിവി വെളിപ്പെടുത്തലുകള്‍

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. എസ്പിക്ക് കീഴിലുള്ള നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ആദ്യഘട്ട പ്രതിപ്പട്ടിക ക്രൈംബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. താമിറിന്റെ കസ്റ്റഡി മരണത്തിലെ ദുരൂഹതകളും പൊലീസിന്റെ ഒളിച്ചുകളികളും പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.

റിപ്പോര്‍ട്ടര്‍മാരായ മുബഷിര്‍ പി അക്ബര്‍, അഷ്‌കര്‍ അലി, ടി വി പ്രസാദ്, ലേബി സജീന്ദ്രന്‍ എന്നിവര്‍ സംഭവത്തിന്റെ ഒത്തുക്കളികളും ഗൂഢാലോചനകളും ഓരോന്നായി പുറത്തെത്തിച്ചു. റിപ്പോര്‍ട്ടര്‍ ടിവി വെളിപ്പെടുത്തലുകള്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ ഏറെ നിര്‍ണായകമായി. ആദ്യം മുതലുള്ള പൊലീസ് വാദങ്ങള്‍ പൊളിക്കുന്നതായിരുന്നു റിപ്പോര്‍ട്ടര്‍ കണ്ടെത്തലുകള്‍.

താമിറിനെ പിടികൂടിയത് ചേളാരിയില്‍ നിന്നെന്ന് വ്യക്തമായി. നിര്‍ണായ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഉള്‍പ്പടെ താമിറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ശക്തമായി ഉന്നയിച്ചു.

താമിറിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കൂടെയുണ്ടായിരുന്നവരുടെ വെളിപ്പെടുത്തല്‍. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമാക്കി എസ്‌ഐ കൃഷ്ണലാലിന്റെ വെളിപ്പെടുത്തലും പുറം ലോകം അറിഞ്ഞത് റിപ്പോര്‍ട്ടറിലൂടെയാണ്. താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ ദുരൂഹ ഇടപെടല്‍ വ്യക്തമാക്കുന്ന ശബ്ദ രേഖയും പുറത്തുവന്നു. കേസ് സിബിഐ ഏറ്റെടുത്തു.

കൊലപാതക കുറ്റവും അന്യായമായി തടങ്കലില്‍ വെക്കുക തുടങ്ങിയ കുറ്റങ്ങളാണ് നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യൂ, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിനാണ് നാലാം പ്രതി.

302 കൊലപാതക കുറ്റം, 342 അന്യായമായി തടങ്കലില്‍ വെക്കുക, 346 രഹസ്യമായി അന്യായമായി തടങ്കില്‍ വെക്കല്‍, 348 ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330 ഭയപ്പെടുത്തി മര്‍ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്‍, 323 ദേഹോപദ്രവം ഏല്‍പ്പിക്കല്‍, 324 ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, 34 സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com