വിശദീകരണത്തിൽ തൃപ്തിയില്ല; മാത്യു കുഴൽനാടനെ അഭിമുഖത്തിന് ക്ഷണിച്ച് എംവി നികേഷ് കുമാർ

മാത്യു കുഴൽനാടനുമായി നേരിട്ടുള്ള ഒരു അഭിമുഖത്തിനായി ഒരു ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിക്കായി മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന പിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് സന്ദേശം അയച്ചിട്ടുണ്ടെന്നും എംവി നികേഷ് കുമാര്‍ വ്യക്തമാക്കി
വിശദീകരണത്തിൽ തൃപ്തിയില്ല; മാത്യു കുഴൽനാടനെ അഭിമുഖത്തിന് ക്ഷണിച്ച് എംവി നികേഷ് കുമാർ

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ അഭിമുഖത്തിന് ക്ഷണിച്ച് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റർ എംവി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സിൽ എംവി നികേഷ് കുമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എംവി നികേഷ് കുമാര്‍ മാത്യു കുഴല്‍നാടനെ അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. മാത്യു കുഴന്‍നാടന്റെ മറുപടിയില്‍ വ്യക്തതയില്ല. അതിനാല്‍ തന്നെ മാത്യു കുഴൽനാടനുമായി നേരിട്ടുള്ള ഒരു അഭിമുഖത്തിനായി ഒരു ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിക്കായി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന പിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് സന്ദേശം അയച്ചിട്ടുണ്ടെന്നും എംവി നികേഷ് കുമാര്‍ വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്റെ മറുപടിയില്‍ തൃപ്തിയില്ല. ചിന്നക്കനാലിലെ ഭൂമിക്ക് 3.5 കോടി രൂപയുടെ മൂല്യമുണ്ട് എന്ന് തിരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ പറയുകയും 1.92 കോടി രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതു എന്ന് നേരത്തെ ചൂണ്ടിക്കാണിച്ച വിഷയത്തിൽ വ്യക്തതയില്ലെന്നാണ് മാത്യു കുഴല്‍നാടന്റെ മറുപടിക്ക് ശേഷവും എംവി നികേഷ് കുമാര്‍ പറയുന്നത്. ഒന്നരയേക്കറോളം വരുന്ന സ്ഥലവും 4000 സ്‌ക്വയര്‍ഫീറ്റ് വരുന്ന റിസോര്‍ട്ട് ബില്‍ഡിങ്ങും 880 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള ബില്‍ഡിംഗും 1.92 കോടി രൂപയ്ക്ക് ചിന്നക്കനാല്‍ വില്ലേജില്‍ കിട്ടും എന്ന് പറയുന്നതില്‍ വലിയ അതിശയോക്തിയുണ്ടെന്നാണ് നികേഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. 1.92 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലത്ത് നിന്ന് 3.5 കോടി രൂപയുടെ സ്ഥലത്തേക്കുള്ള പിന്നീടുള്ള ദൂരം 1.60 ലക്ഷത്തിന്റേതാണ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ രജിസ്‌ട്രേഷന് മുമ്പ് നടത്തിയെന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും നികേഷ് കുമാര്‍ ആവശ്യപ്പെട്ടു.

എന്‍ഒസിക്ക് അപേക്ഷ നല്‍കുമ്പോള്‍ താന്‍ ചിന്നക്കനാല്‍ വില്ലേജില്‍ താമസിക്കുന്ന ആളാണെന്നും തനിക്ക് കേരളത്തില്‍ താമസിക്കാനുള്ള ഇടമില്ല എന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ വീടു നിര്‍മ്മിക്കുന്നതിനായി ചിന്നക്കനാല്‍ വില്ലേജില്‍ അപേക്ഷ നല്‍കിയതെന്ന് നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പുറമെ മാത്യു കുഴല്‍നാടന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാന്‍ വീടുകളുണ്ടെന്നും കുടുംബവീട്ടിലാണ് ഇപ്പോള്‍ സര്‍വ്വെ നടക്കുന്നതെന്നും കൊച്ചിയില്‍ മാത്യു കുഴല്‍നാടന് രണ്ട് ഫ്‌ളാറ്റുകളുണ്ടെന്നും എംവി നികേഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. ആ വിവരങ്ങള്‍ മറച്ചുവച്ചാണ് ചിന്നക്കനാല്‍ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ വീടുവയ്ക്കാനുള്ള അനുമതി വേണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത് എന്നും നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു. മീറ്റ് ദ എഡിറ്റേഴ്‌സില്‍ ഈ വിഷയത്തില്‍ വന്ന സംശയങ്ങള്‍ പൊതുസമൂഹത്തിന്റെ സംശയങ്ങളുടെ പ്രതിഫലനമാണെന്നാണ് എംവി നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചത്. ആ പ്രതിഫലനത്തിന് മറുപടി നല്‍കിയത് അഭിനന്ദനാര്‍ഹമാണെന്നും നികേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു.

നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നിരുന്നു.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മാത്യു കുഴല്‍നാടന്‍ മറുപടിയുമായി രംഗത്ത് വന്നത്. നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണ-പ്രത്യാരോപണത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഏറെ സമയം ചെലവഴിക്കുന്നു എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട്. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളോട് വളരെ വ്യക്തമായി ഉത്തരം പറഞ്ഞിട്ടും, ചോദിച്ചത് തന്നെ വീണ്ടും വീണ്ടും ചോദിക്കുകയും മാധ്യമങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന മുഖവുരയോടെയാണ് മാത്യു കുഴല്‍നാടന്‍ മറുപടിയുമായി എത്തിയത്. ഇനിയും ഇതിനായി സമയം കളയാനാവില്ലെന്നും പത്രസമ്മേളനത്തിന് ശേഷം ഉയര്‍ന്ന് വന്ന ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയാണ് എന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ പറയാമെന്ന് കൂടി പറഞ്ഞ് മീറ്റ് ദ എഡിറ്റേഴ്‌സില്‍ എംവി നികേഷ് കുമാര്‍ ഉന്നയിച്ച സംശയത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് മാത്യു കുഴല്‍നാടന്‍ മറുപടികള്‍ പറഞ്ഞത്.

റിപ്പോർട്ടർ ടിവി ഉയർത്തിയ സംശയങ്ങൾ ചോദ്യങ്ങളായി പങ്കുവച്ച് മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിലൂടെ പറഞ്ഞ ഉത്തരങ്ങളിൽ ചിലത് വായിക്കാം.

Q

നികേഷ് കുമാര്‍: 1.92 കോടി രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി തൊട്ടടുത്ത ദിവസം 3.5 കോടി രൂപ മൂല്യമുള്ളതാണെന്ന് സത്യവാങ്ങ്മൂലം നല്‍കുമ്പോള്‍ അതിനകത്ത് ഉണ്ടായിരിക്കുന്ന ഒരു വിടവുണ്ട്. ആ വിടവ് എന്തുകൊണ്ട് സംഭവിച്ചു എന്ന വ്യക്തമായ മറുപടി നല്‍കാന്‍ മാത്യു കുഴല്‍നാടന് സാധിച്ചിട്ടില്ല

A

മാത്യു കുഴല്‍നാടന്‍: ഒരു കാര്യം ഞാന്‍ വ്യക്തത വരുന്നത് പോലെ ഒരുവട്ടം പറഞ്ഞിരുന്നു. ആ സ്ഥലവുമായി ബന്ധപ്പെട്ട കച്ചവടം നടക്കുന്നത് ഏതാണ്ട് എട്ടോ ഒമ്പതോ വര്‍ഷം മുമ്പാണ്. ആ സമയം മുതല്‍ ഞങ്ങള്‍ ആ പ്രോപ്പര്‍ട്ടിയില്‍ പലകാര്യങ്ങളും അതിന്റെ ബൗണ്ടറിവാള്‍ മുതല്‍ ലാന്‍ഡ്‌സ്‌കേപ്പിങ്ങ് മുതല്‍ ഇന്റീരിയറിലെ റിഫര്‍ബഷ്‌മെന്റ് അടക്കം നല്ല നിലയില്‍ ഇംപ്രൂവ്‌മെന്റ് നടത്തി വന്നിരുന്നു. പക്ഷെ രജിസ്‌ട്രേഷന്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കി വന്നിരുന്നു. ഞാന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഇമീഡിയറ്റായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ പറഞ്ഞു. ഞാന്‍ രജിസ്‌ട്രേഷന് വേണ്ടി പോയിട്ടില്ലായിരുന്നു, മൊത്തം ഭൂമിയും രജിസ്റ്റര്‍ ചെയ്യാനാണ് പറഞ്ഞത്. മൂന്ന് പേരുടെ ഭൂമി കിടന്നത്. അമ്മ സ്ഥലത്തുണ്ടായിരുന്നതിനാല്‍ അവര്‍ വന്ന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. മക്കള്‍ യാത്രയിലായതിനാല്‍ പിന്നീടാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയായതിന് ശേഷം അഞ്ചോ ആറോ മാസം കഴിഞ്ഞിട്ടാണ് ബാക്കിയുള്ള ഭാഗം രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ടാണ് അന്നത്തെ ആദ്യത്തെ രജിസ്‌ട്രേഷന്‍ 1.92 എന്ന് കാണിക്കാനിടയായത്. അതിന്റെ ബാക്കിയുള്ള ഭൂമി രജിസ്ട്രര്‍ ചെയ്തതും ആ പ്രോപ്പര്‍ട്ടിയില്‍ വരുത്തിയ ഇംപ്രൂവ്‌മെന്റ്‌സും ചേര്‍ത്തിട്ട് വരാവുന്ന മാര്‍ക്കറ്റ് വാല്യൂ, ആ വാല്യൂ എനിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിച്ചാല്‍ എന്റെ ഓഫീസിലെ ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന കുട്ടിയോട് ആ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞ എമൗണ്ടാണ് ഞാന്‍ അവിടെ കുറിച്ചത്. ഇതാണ് അതിന്റെ യാഥാര്‍ത്ഥ്യം. ഇത് ഞാന്‍ ഒന്ന് എക്‌സ്‌പ്ലെയ്ന്‍ ചെയ്തതാണ്. ഒരിക്കല്‍ കൂടി മനസ്സിലാകാന്‍ വേണ്ടി എക്‌സ്‌പ്ലെയ്ന്‍ ചെയ്യുന്നു.

Q

ഭൂപതിവ് ചട്ടപ്രകാരം കുഴല്‍നാടന്‍ കേരളത്തില്‍ തനിക്ക് എവിടെയും വീടില്ലായെന്ന് കാട്ടി താന്‍ ചിന്നക്കനാലില്‍ താമസിക്കുന്ന ആളാണ് എന്ന് പറഞ്ഞ് വീടിന് എന്ന പേരില്‍ വ്യാജ ഒപ്പിട്ട് എന്‍ഒസി വാങ്ങി എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ്. നിലവിലുള്ള കെട്ടിടം അദ്ദേഹം മറച്ച് വയ്ക്കുകയും ചെയ്തിട്ടുണ്ട്, പുതിയ എന്‍ഒസിക്ക് അപേക്ഷിക്കുന്ന ഘട്ടത്തില്‍. അതൊക്കെ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമായി അദ്ദേഹത്തോട് വന്നിരുന്നു. പക്ഷെ അതിനെക്കുറിച്ചൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല.

A

ഇതാണ് രണ്ടാമത് പറയുന്ന ഒരാരോപണം. എനിക്കിത് എങ്ങനെയാണ് ഈ ഫാക്ട്‌സ് പലര്‍ക്കും മിസ് ആകുന്നതെന്ന് എനിക്കറിയില്ല. ഈ ആധാരത്തില്‍ ഈ ആധാരം പരിശോധിച്ചാല്‍, അതിന്റെ അഞ്ചാമത്തെ പേജില്‍ ആധാരം വേണമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഡിസ്‌പ്ലെ ചെയ്യാം. (വായിക്കുന്ന ഭാഗം സ്‌ക്രീനില്‍ ഡിസ്‌പ്ലെ ചെയ്യുന്നു) അഞ്ചാമത്തെ പേജില്‍ രണ്ടാമത്തെ വരി കഴിഞ്ഞ് മൂന്നാമത്തെ വരി തുടങ്ങുമ്പോള്‍ ആധാരപ്രകാരമുള്ള 7.69 ആര്‍ വസ്തുവില്‍ പണിതിട്ടുള്ള 4000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണം വരുന്ന നാലുനില കെട്ടിടത്തിനും ടി കെട്ടിടത്തിലുള്ള സകലഫിറ്റിങ്‌സുകള്‍ക്കും ഫര്‍ണിച്ചറുകളും, വാട്ടര്‍ & ഇലക്ട്രിക് ഫിറ്റിംഗ്‌സുകള്‍ക്കും വൈദ്യുതി കണക്ഷനും, മീറ്റര്‍ ഡിപ്പോസിറ്റും, ലൈസന്‍സുകള്‍ക്കും എന്നിവയ്ക്ക് കൂടി 75ലക്ഷം രൂപയും, ആധാരത്തില്‍ സ്ഥലം മാത്രമല്ല കെട്ടിടവും കെട്ടിടത്തിന്റെ വിലയും കാണിച്ചിട്ടുണ്ട്. കെട്ടിടം ഉണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല. എന്തുകൊണ്ടാണ് വീണ്ടുമിങ്ങനെ ആരോപണം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് ചോദിച്ചാല്‍ എനിക്ക് മനസ്സിലാകുന്നില്ല. അപ്പോ ഇത് നിങ്ങള്‍ക്ക് പരിശോധിക്കാം. ആധാരത്തിലെ അഞ്ചാമത്തെ പേജ് മൂന്നാമത്തെ വരി.

Q

വീടിന് ലഭിച്ചിട്ടുള്ള അനുമതിയെ സംബന്ധിച്ച് പോലും സംശയങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ വീട് നിലവില്‍ എല്‍എ നിയമപ്രകാരം അനുവദിക്കുമ്പോള്‍ അത് റിസോര്‍ട്ടാക്കി മാറ്റാന്‍ ഒരു വാണിജ്യ ആവശ്യത്തിനുള്ള ഒരു അടിസ്ഥാന സൗകര്യമാക്കി മാറ്റാന്‍ പാടുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യമുണ്ട്.

A

ആ ഭൂമി പട്ടയഭൂമി ആണെന്നും, ഭൂ പതിവ് ചട്ടപ്രകാരം അവിടെ മറ്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് അതല്ലെങ്കില്‍ വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടം പണിയാന്‍ കഴിയില്ലെന്ന് അറിയാമെന്നിരിക്കെ എന്തുകൊണ്ട് ഞാന്‍ അവിടെ റിസോര്‍ട്ടിന്റെ കെട്ടിടം പണിതു എന്നാണ്. ഒന്നാമത്തെ കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, ഞാന്‍ ആ പ്രോപ്പര്‍ട്ടി വാങ്ങിയതിന് ശേഷം ഒരിഷ്ടിക കല്ല് വച്ച് പുതിയൊരു കണ്‍സ്ട്രഷന്‍ നടത്തിയിട്ടില്ല. രണ്ടാമത്തെ കാര്യം ഞാന്‍ ഈ പ്രോപ്പര്‍ട്ടി വാങ്ങാന്‍ തന്നെ കാര്യം, ഇന്ന് ഒരുപക്ഷെ ഒരുപാട് റിസോര്‍ട്ടുകള്‍ നിയമവിരുദ്ധമാണ് എന്ന് പറയുന്നതിന് കാരണം പട്ടയഭൂമിയില്‍ ഈ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങ്‌സ് അല്ലാത്ത ബില്‍ഡിങ്ങ്‌സുകള്‍ അതായത് കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകള്‍ പണിതതു കൊണ്ടാണ്. കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങ്‌സുകള്‍ പണിതതുകൊണ്ടാണ് നിയമലംഘനം ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണവും കണ്ടെത്തലുകളും, അങ്ങനെയാണ് ഇന്നത്തെ നിയമം. പക്ഷെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് എന്ന പറയുന്നത് ലീഗലാണ്. അത് ലീഗല്‍ കംപ്ലയ്ന്‍സ് ഉള്ളതാണ്. എന്റെ പ്രോപ്പര്‍ട്ടിയില്‍ ഈ പറയുന്ന പ്രോപ്പര്‍ട്ടിയില്‍ നില്‍ക്കുന്ന ബില്‍ഡിങ്ങ് എന്ന് പറയുന്നത് ലീഗലി സസ്റ്റെയ്‌നബിളായിട്ടുള്ള ലീഗലി കംപ്ലയ്ന്‍സ് ഉള്ള ബില്‍ഡിങ്ങാണ് നിലവിലുള്ളത്. പിന്നെ ആ ബില്‍ഡിംഗ് റിസോര്‍ട്ട് എന്ന വാക്ക് പ്രയോഗിക്കുന്നോ പ്രയോഗിക്കുന്നില്ലയോ എന്നുള്ളതല്ല, ആ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിനെ ഹോംസേറ്റേയുടെ കാറ്റഗറിയില്‍ പെടുത്തി ടൂറിസം ഫെസിലിറ്റിയായിട്ട് ഉപയോഗിക്കുന്നതിന് ഒരു തടസ്സവുമില്ല. ആ നിലയ്ക്കുള്ള ആപ്ലിക്കേഷനാണ് പഞ്ചായത്തില്‍ കൊടുത്തിട്ടുള്ളത്. ആ നിലയ്ക്കുള്ള അനുമതി വാങ്ങിയിട്ടാണ്, നിങ്ങള്‍ പറയുന്നത് പോലെ റിസോര്‍ട്ടാണെങ്കില്‍ റിസോര്‍ട്ട്, ടൂറിസം ഫെസിലിറ്റിയാണെങ്കില്‍ ടൂറിസം ഫെസിലിറ്റി ഗസ്റ്റ് ഹൗസാണെങ്കില്‍ ഗസ്റ്റ്ഹൗസ് ഏതു തന്നെയാണെങ്കിലും അവിടെ റണ്‍ ചെയ്യുന്നത്.

ഇനി അതിനോട് ചേര്‍ന്നുവന്ന മറ്റൊരു ചോദ്യം. എന്തിന് മറ്റൊരു കെട്ടിടത്തിനുള്ള എന്‍ഒസിക്ക് അപേക്ഷിച്ചു. ഇടുക്കി ജില്ലയില്‍ എട്ടു വില്ലേജുകളില്‍ പുതിയതായി അല്ലെങ്കില്‍ ഏതെങ്കിലും കെട്ടിടം പറയണമെന്നുണ്ടെങ്കില്‍ അത് റെസിഡന്‍ഷ്യല്‍ ആണെങ്കിലും അല്ലാത്താണെങ്കിലും കെട്ടിടം പണിയണമെന്നുണ്ടെങ്കില്‍ എന്‍ഒസി വേണം എന്നത് കൊണ്ട് ഏത് കെട്ടിടം പണിയണമെന്നുള്ളനും എന്‍ഒസി വേണമെന്നുള്ളത് കൊണ്ടാണ് അതിന് അപേക്ഷിച്ചത്. അതും എന്റെ പേരിലുള്ള അപേക്ഷയല്ല, എനിക്ക് മുന്നേ ഉണ്ടായിരുന്നവര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേലാണ് എന്‍ഒസി ലഭിച്ചത്. ഇനിയത് എന്തുകൊണ്ടാണ് സമര്‍പ്പിച്ചതെന്ന് ചോദിക്കുന്ന, അവര്‍ രണ്ടാമതൊരു കെട്ടിടം എന്തുകൊണ്ട് പണിയുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നെനിക്ക് തോന്നുന്നില്ല.

Q

പാര്‍പ്പിട ആവശ്യത്തിന് 850 സ്‌ക്വയര്‍ഫീറ്റുള്ള ഈ രണ്ട് കെട്ടിടങ്ങളും 400 സ്‌ക്വയര്‍ഫീറ്റുള്ളത് റിസോര്‍ട്ടും (4000 സ്‌ക്വയര്‍ ഫീറ്റുള്ളത് റിസോര്‍ട്ട്, ഈ പാര്‍പ്പിടം റിസോര്‍ട്ടിന്റെ ഭാഗമാക്കി മാറ്റി അതാണ് പ്രശ്‌നമെന്ന് ഡോ അരുണ്‍ കുമാര്‍ ഇടപെട്ട് പറയുന്നു)

A

ഇവിടെ ഉയര്‍ന്ന് വരുന്ന ഏറ്റവും ഒടുവിലത്തെ ആരോപണം പരിശോധിച്ചാല്‍ തോന്നുക ഞാന്‍ അവിടെ പ്രോപ്പര്‍ട്ടി വാങ്ങിയതിന് ശേഷം എന്‍ഒസി അപേക്ഷിച്ച് അനുമതി നേടാതെയോ അല്ലാതെയോ പുതിയ കെട്ടിടം പണിതു എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഒരുകാര്യം ഞാന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആ പ്രോപ്പര്‍ട്ടി വാങ്ങിയതിന് ശേഷം ഈ സമയംവരെയും പുതിയതായി ഒരു കെട്ടിടവും അവിടെ പണിതിട്ടില്ല. ഒരു ഇഷ്ടികകല്ല വച്ച് പുതിയൊരു കണ്‍സ്ട്രക്ഷന്‍ നടന്നിട്ടില്ല. ഉണ്ടായിരുന്ന കണ്‍സ്ട്രക്ഷനില്‍ നേരത്തെ ഉണ്ടായിരുന്ന ബില്‍ഡിങ്ങിന്റെ റീഫര്‍ബിഷ്‌മെന്റ് അല്ലെങ്കില്‍ ഇന്റിരീയേഴ്‌സ് ലാന്‍ഡ്‌സ്‌കേപ്പിങ്ങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നത്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വന്ന് ഇത് കാണാം പരിശോധിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com