വടക്കൻ ആഫ്രിക്ക: സ്വന്തം ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്യാനും റീച്ചുണ്ടാകാനും വേണ്ടി അൾജീരിയൻ വ്ലോഗർ ചെയ്തതിന് കിട്ടിയത് മുട്ടൻ പണി. വീഡിയോയ്ക്ക് വേണ്ടി റോഡിൽ നിന്നയാളെ അനുവാദം ഇല്ലാതെ കെട്ടി പിടിക്കുകയായിരുന്നു അൾജീരിയൻ വ്ലോഗർ. അപമര്യാദയായി പെരുമാറിയതിന് രണ്ട് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. മുഹമ്മദ് റംസി എന്ന അൾജീരിയൻ വ്ലോഗർക്കാണ് ഈ മുട്ടൻ പണി കിട്ടിയത്.
തെരുവിൽ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങൾക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യൻ വ്ലോഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീഡിയോ ചിത്രീകരിക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോൾ മുഹമ്മദ് റംസിക്ക് കെണിയായത്. വലിയ രീതിയിലുള്ള വിമർശനമാണ് റാംസിയുടെ യൂട്യൂബ് വീഡിയോക്കെതിരെ അൾജീരിയയിൽ ഉയർന്നത്. തുടർന്ന് ക്ഷമ ചോദിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നു. തന്റെ വീഡിയോകളിലൂടെ സമാധാനവും സ്നേഹവും പ്രചരിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചതെന്ന് റംസി പറഞ്ഞു.
എന്നാൽ പല രീതിയിലുള്ള വിമർശനങ്ങളാണ് പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നത്. തുടർന്ന് കോടതി ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒപ്പം ഇയാൾക്ക് രണ്ട് മാസം തടവു ശിക്ഷയും അമ്പത് ലക്ഷം ദിനാർ (ഏകദേശം 30 ലക്ഷം രൂപ) പിഴയും വിധിക്കുകയായിരുന്നു.